മീനാക്ഷിയുടെ ശുദ്ധജാതകമാണ്, അതിനു ചേരുന്ന വല്ലവരും ഉണ്ടെങ്കിൽ കൊണ്ടുവരണം എന്ന് ബ്രോക്കറോഡ് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ. പിന്നീട് എല്ലാ ദിവസവും ഓരോ ആലോചനയുമായി അയാൾ കയറി വന്നു. ഒരു ചായ കാശ് ഒപ്പിക്കുക എന്നതായിരുന്നു പലപ്പോഴും അയാളുടെ ലക്ഷ്യം. അതിനുവേണ്ടി എവിടെയൊക്കെയോ കിടന്നിരുന്ന കുറെ ജാതകക്കുറിപ്പുകൾ തപ്പി പിടിച്ച് എന്നും വരും. ഇത് ചുമ്മാ അങ്ങനെ പൊരുത്തം നോക്കാൻ ഒന്നും കഴിയില്ലല്ലോ, ജോത്സ്യർക്ക് അതിനും കൊടുക്കണം ഒരു സംഖ്യ. അങ്ങനെ വന്നതായിരുന്നു ശിവൻ. അവർ നോക്കിയപ്പോൾ ജാതകം ചേർന്നത്രേ. അവർ പെണ്ണിനെ വന്നു കണ്ടു, ഇഷ്ടമായി എന്ന് അറിയിച്ചു. ഇവിടെയും ജാതകം നോക്കിയപ്പോൾ തരക്കേടില്ലാത്ത പൊരുത്തമുണ്ട്. പിന്നീട് ഇവിടെ നിന്നും കുറച്ചുപേർ അവരുടെ വീടും പരിസരവും എല്ലാം കാണാൻ വേണ്ടി പോയി. അവർക്കും തൃപ്തിയായിരുന്നു. അങ്ങനെ പതിയെ ആ കല്യാണം ഉറപ്പിച്ചു.
മീനാക്ഷി ഡിഗ്രി സെക്കൻഡ് ഇയർ ആണ് പഠിച്ചുകൊണ്ടിരുന്നത്. അവളുടെ ജാതകം പൊരുത്തപ്പെടാൻ ഇത്തിരി പ്രയാസമാണ് എന്ന് ജോത്സ്യർ ആദ്യം തന്നെ അവളുടെ അച്ഛനോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്ര നേരത്തെ തന്നെ അവൾക്ക് വിവാഹം ആലോചിച്ചു തുടങ്ങിയത്. ശിവന് വിദേശത്താണ് ജോലി. അവിടെയുള്ള സുഹൃത്തുക്കളോട് മീനാക്ഷിയുടെ അച്ഛൻ ശിവന്റെ വിദേശത്തെ ജോലിയെ പറ്റി അന്വേഷിച്ചു. തരക്കേടില്ലാത്ത ജോലി ആണെന്ന് അവർ പറഞ്ഞു. വേണമെങ്കിൽ ഭാര്യയെയും അങ്ങോട്ട് കൊണ്ടുപോകാമത്രേ. അതുകൊണ്ടുതന്നെ അതിലും എല്ലാവരും തൃപ്തരായി. അങ്ങനെ കല്യാണത്തിന്റെ നാൾ അടുത്തു വന്നു. മീനാക്ഷിയുടെ ടെൻഷനും കൂടിക്കൂടി വന്നു. വിവാഹം കഴിഞ്ഞ് ശിവന്റെ വീട്ടിലേക്ക് ചെന്നു കയറിയപ്പോൾ തന്നെ ആളിന്റെ അച്ഛന് എന്തോ നെഞ്ചുവേദന തോന്നി കുഴഞ്ഞുവീണു. എല്ലാരും കൂടി എടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അത് കഴിഞ്ഞു വന്നതും എല്ലാവരുടെയും പെരുമാറ്റത്തിൽ എന്തോ മാറ്റം കാണുന്നുണ്ടായിരുന്നു.
എല്ലാവർക്കും എന്നോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് ഉള്ളതുപോലെ. അച്ഛന് എന്തു പറ്റി എന്ന് ചോദിച്ചതിന് പോലും കൃത്യമായി ഒരു മറുപടി തന്നില്ല. ശിവന്റെ അച്ഛന് ഒരു മൈനർ ഹാർട്ടറ്റാക്ക് ആയിരുന്നു എന്നും, വന്നു കേറിയ പെണ്ണിന്റെ ദോഷം കൊണ്ടാണ് അത് ഇന്നും അതിനകം അവിടെ പരന്നിരുന്നത്രേ. അത് വിശ്വസിച്ചതുകൊണ്ടാണ് അവരുടെ എല്ലാം എന്നോടുള്ള പെരുമാറ്റം ഇത്രത്തോളം മാറിയത്. വല്ലാത്ത സങ്കടം ആയിരുന്നു അത് കേട്ടപ്പോൾ. മനസാ വാചാ അറിയാത്ത ഒരു തെറ്റിന് കാരണക്കാരി ആവുക, അതിന് പറഞ്ഞറിയിക്കാൻ പറ്റാത്ത നോവ് ആണെന്ന് എനിക്കപ്പോൾ മനസ്സിലായി. ആരും എന്റെ വേദന മനസ്സിലാക്കിയില്ല. എല്ലാവരും അവിടെ നടക്കുന്ന ദോഷ കാര്യങ്ങൾ എല്ലാം എന്റെ തലയിൽ വച്ചു കെട്ടുന്ന തിരക്കിലായിരുന്നു. കുറച്ചുനാൾ കൊണ്ട് തന്നെ അവർ ഭയങ്കര അന്ധവിശ്വാസികൾ ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു. എന്തിനുമേതിനും ജ്യോത്സ്യരുടെ അടുത്തേക്ക് ഓടുന്ന അവരുടെ ആ ഒരു മനോഭാവം അവൾ അത്ഭുതത്തോട് കൂടി കണ്ടു.
ശിവന്റെ അച്ഛമ്മ രണ്ടുമാസത്തിനുള്ളിൽ മരിച്ചതും എനിക്ക് തന്നെ വിനയായി. പത്ത് എഴുപത്തിനാല് വയസുള്ള സ്ത്രീയാണ്. വലിയ അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ കാര്യങ്ങളൊക്കെ അവർ തന്നെയാണ് നോക്കിയിരുന്നത്. പക്ഷേ ഇപ്പോൾ എന്തുപറ്റി എന്നറിയില്ല, പെട്ടെന്ന് അവർക്ക് വയ്യാതെ ആവുകയായിരുന്നു. മരണപ്പെട്ടപ്പോൾ അപ്പോഴും എല്ലാ പഴികളും എന്റെ തലയിൽ. മറ്റൊരു ദുഃഖകരമായ കാര്യം എന്താണെന്ന് വെച്ചാൽ ഇതിനെതിരെ എല്ലാം എന്റെ ഭർത്താവ് മൗനം പാലിച്ചിരുന്നു എന്നുള്ളതാണ്. അവർ എന്തു പറഞ്ഞാലും മിണ്ടാതെ നിൽക്കുന്നത് കാണുമ്പോൾ മൗനമായി ആ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കുന്നത് പോലെ തോന്നി എനിക്ക്. അത് എന്നെ ഇത്തിരി ഒന്നുമല്ല സങ്കടപ്പെടുത്തിയത്. ശിവേട്ടന്റെ അനിയൻ ആക്സിഡന്റ് പറ്റുക കൂടി ചെയ്തപ്പോൾ പിന്നീട് അവർ എന്നോട് ഒരു ശത്രുവിനെ പോലെ തന്നെ പെരുമാറി. ഇതിനിടയിൽ ശിവേട്ടന്റെ വായിൽ നിന്ന് വീണു, ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ ഒരു ചേർച്ചയും ഇല്ലായിരുന്നു എന്ന്. ആൾക്ക് എന്നെ വന്നു കണ്ടു ഇഷ്ടപ്പെട്ടു. അപ്പോൾ ജാതകം നോക്കി ജാതകം ചേരുന്നില്ല എന്ന് കണ്ടപ്പോൾ ഒരു സുഹൃത്ത് പറഞ്ഞു കൊടുത്ത വഴി ആയിരുന്നത്രെ ഇത്. മറ്റുള്ളവർ പറയുന്നത് പോലെ ശിവേട്ടനും ഇപ്പോൾ വിശ്വസിച്ചു തുടങ്ങി. അതുകൊണ്ടാണ് ഈ സത്യം അയാൾ തുറന്നുപറഞ്ഞതും മറ്റുള്ളവരുടെ മുന്നിൽ ഇങ്ങനെ ഒരു കുറ്റക്കാരിയെ പോലെ എന്നെ നിർത്തിയതും.
ഒരിക്കൽ പോലും മനസ്സ് അറിവില്ലാത്ത കാര്യത്തിന് അയാൾ എന്നെ കുറ്റക്കാരി ആക്കി. ഞാൻ ജാതകദോഷം ഉള്ളവൾ ആയി. അത് തിരുത്തി ചേർച്ച ഉണ്ട് എന്ന് പറഞ്ഞു കല്യാണം കഴിച്ച്. അവരുടെ മകന്റെ പേരിൽ അവർ ഒരു ആരോപണങ്ങളും ഉന്നയിച്ചില്ല. പകരം ഞാൻ മാത്രമായി തെറ്റുകാരി. എന്റെ ജാതകത്തിൽ ഞാൻ മനപ്പൂർവ്വം എന്തൊക്കെയോ എഴുതി ചേർത്തത് പോലെ അവർ പറഞ്ഞു പരത്തി. എന്റെ വീട്ടിലേക്ക് വിളിച്ച് എന്നെ വന്നു കൂട്ടിക്കൊണ്ടുപോയി കൊള്ളാൻ പറഞ്ഞു. എന്റെ അച്ഛനുമമ്മയും എത്തി. ഇവിടുത്തെ അച്ഛന് വയ്യാതെ ആയതിനും അച്ഛമ്മ മരിച്ചതിനും അനിയൻ ആക്സിഡന്റ് ആയതിനുമൊക്കെ ഞാനാണ് കാരണക്കാരി എന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കി അവർ പറഞ്ഞു. സ്വന്തം മകളെ കുറ്റപ്പെടുത്തുന്നത് കേട്ടുനിൽക്കാൻ കഴിയാതെ അച്ഛനും തിരിച്ച് ഭയങ്കരമായി ചൂടായി. അവരുടെ മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞു. അവർക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അത്. അവർ എന്നെ അവിടെനിന്നും അപ്പോൾ തന്നെ വിളിച്ചു കൊണ്ടുപോയി. അവിടുത്തെ പടിയിറങ്ങുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നു എന്തിന്റെ പേരിലായാലും ഇനി ഇങ്ങോട്ട് ഒരു തിരിച്ചു വരവില്ല എന്ന്.
എന്നെ ഇത്രത്തോളം തകർത്ത അയാൾ വീണ്ടും എന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. അയാളുടെ പേര് കണ്ടതും ഞാൻ അസ്വസ്ഥയായി. ഞാൻ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അയാളുമായുള്ള ബന്ധം അവിടെ ഉപേക്ഷിച്ച് ആയിരുന്നു ഞാൻ പോന്നത്. ബന്ധം വേർപെടുത്താൻ നിയമപരമായി നീങ്ങി. രണ്ടുകൂട്ടരും ഒരുപോലെ ഡിവോഴ്സ് ആവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ അത് നടന്നു. വീണ്ടും എനിക്ക് വിവാഹാലോചനകൾ വന്നുതുടങ്ങി. ഇനിയൊരു വിവാഹമേ വേണ്ട എന്ന് ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു. അവർ നിർബന്ധിച്ചില്ല. മോളുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അതുപോലെ ചെയ്തോളാൻ പറഞ്ഞു. പക്ഷേ വിവാഹബന്ധം ഒഴിവാക്കി വീട്ടിൽ വന്നു നിൽക്കുന്ന ഒരു മകളുള്ള അച്ഛന്റെയും അമ്മയുടെയും ടെൻഷൻ എന്താണെന്ന് അവരുടെ വാക്കുകളിലൂടെ, അവർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിൽ കൂടെ എനിക്ക് മനസ്സിലായിരുന്നു. എന്റെ പഠനം തുടരാൻ ആയിരുന്നു അപ്പോഴൊക്കെ എന്റെ തീരുമാനം. പഠനം പൂർത്തിയാക്കി. അയാൾക്കായി എന്റെ അച്ഛൻ ഉണ്ടാക്കിത്തന്ന സ്വർണം വിറ്റ് ഞാൻ ഒരു സ്കൂളിൽ ടീച്ചറായി കയറി. ഇപ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസമുണ്ടായിരുന്നു, സ്വന്തം കാലിൽ നിൽക്കുന്നതിന്റെ. ഇനി വേണമെങ്കിൽ കല്യാണം ആലോചിച്ചുകൊള്ളൂ എന്ന് അവരുടെ വിഷമം കണ്ടതുകൊണ്ട് മാത്രം ഞാൻ അവരോട് പറഞ്ഞു. പക്ഷേ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറഞ്ഞിരുന്നു, ഇനി ജാതകം നോക്കുന്ന, അന്ധവിശ്വാസം ഉള്ള ഒരാളെയും കല്യാണം കഴിക്കാൻ എനിക്ക് താല്പര്യമില്ല എന്ന്. ലോകം എത്രയൊക്കെ മാറി എന്നു പറഞ്ഞാലും ഇപ്പോഴും ജാതകത്തിലും ചൊവ്വാദോഷത്തിലും ഒക്കെ കുരുങ്ങി എത്രയോ പേരുടെ ജീവിതം ഹോമിക്കപ്പെടുന്നുണ്ട്. അനുഭവങ്ങൾ എങ്കിലും അതിനൊരു മാറ്റം വരുത്തട്ടെ. നമുക്ക് അങ്ങനെ പ്രത്യാശിക്കാം.
J. K