രചന : മഴമുകിൽ
അവന്റെ താലി അവളുടെ കഴുത്തിലേക്ക് കയറിയതും എന്തോ ഒരു ഭാരം എടുത്ത് കഴുത്തിൽ അണിഞ്ഞതുപോലെ പ്രിയക്ക് തോന്നി. ചേട്ടന്റെ ഭാര്യയായി കടന്നുവന്ന ദിനേശൻ മരണത്തെ വരിച്ചപ്പോൾ ഇപ്പോൾ അനിയൻ സതീശന്റെ ഭാര്യയായി മാറിയിരിക്കുന്നു. ചേട്ടന്റെയും അനിയന്റെയും ഭാര്യ ആവുക. വിധിയുടെ വല്ലാത്തൊരു ക്രൂരത. ജാതക ദോഷത്തിന്റെ പേരും പറഞ്ഞ് വരുന്ന ആലോചനകൾ എല്ലാം മുടങ്ങി പോകുമ്പോൾ അവളുടെ വയസ്സും ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു. ഒടുവിൽ തേടി വന്നതാണ് ദിനേശരുമായുള്ള ബന്ധം. ദിനേശന് വിവാഹസമയത്ത് 38 വയസ്സോളം പ്രായം ഉണ്ടായിരുന്നു. വീട്ടിലെ രണ്ടാമത്തെ ആൾ. ദിനേശന് താഴെ സതീശൻ 37 വയസ്സ്. ദിനേശന്റെ കല്യാണം കഴിഞ്ഞതിനു ശേഷം മാത്രമേ താനും ഒരു പെണ്ണിനെ പറ്റി ആലോചിക്കുന്നുള്ളൂ എന്ന് പറഞ്ഞ് സതീശൻ ഒറ്റക്കാലിൽ നിൽക്കുകയായിരുന്നു. മൂത്തത് ഒരു ചേച്ചിയാണ്, സുശീല. ഇവരുടെ അമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരുന്നു. പ്രിയയ്ക്ക് പ്രായം 34 വയസ്സ് കഴിഞ്ഞു. ദിനേശനും സതീശനും സുശീലയും ബ്രോക്കറും കൂടിയാണ് പെണ്ണുകാണാൻ വന്നത്. പ്രിയ അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് സെക്ഷനിലാണ് ജോലി ചെയ്യുന്നത്.
ഞായറാഴ്ച പെണ്ണുകാണാൻ വരുന്നു എന്നു പറഞ്ഞു കേട്ടപ്പോൾ തന്നെ അവൾക്കാകെ പരവേശമായി. ഇതുവരെ വന്നുകണ്ട ആലോചന പോലെ ഇതും മുടങ്ങി പോകുമോ എന്ന്. കുറേക്കാലമായി ഇതുതന്നെയാണ് പതിവ്. ചെറുക്കൻ വന്ന് പെണ്ണ് കണ്ട് ചായയും കുടിച്ച് കഴിഞ്ഞായിരിക്കും ഗൃഹസ്ഥ പരിശോധിക്കുന്നത്. അപ്പോഴേക്കും ദോഷത്തിന്റെ കാര്യം പറഞ്ഞ് പിന്നെ ആരും ഈ വഴി വരില്ല. അങ്ങനെ എത്രയെത്ര ആലോചനകളാണ് മുടങ്ങി പോയത്. രാവിലെ തന്നെ പ്രിയ കുളിച്ച് ഒരു സെറ്റ് മുണ്ട് ധരിച്ചു. ചമയങ്ങൾ ഒന്നുമില്ലാതെ തന്നെ പെണ്ണുകാണാൻ വരുന്നവർക്കായി കാത്തു നിന്നു. പ്രിയക്ക് താഴെ രണ്ടു പേരാണ് – സുകുമാരനും, സാവിത്രിയും. പ്രിയയുടെ വിവാഹങ്ങൾ ഓരോന്നായി മുടങ്ങുമ്പോൾ സാവിത്രിക്ക് വയസ്സ് ഏറുന്നു എന്നു പറഞ്ഞുകൊണ്ട് പ്രിയയെ നിർത്തി സാവിത്രിയുടെ വിവാഹം നടത്തി. സാവിത്രിക്കിപ്പോൾ രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്. സുകുമാരൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. ചേച്ചിയുടെ കഷ്ടപ്പാടുകൾ അവസാനിക്കുന്നതിന് വേണ്ടി അവനെക്കൊണ്ടാകുന്നതുപോലെ ജോലി ചെയ്ത് ഒരു വരുമാനം അവൻ വീട്ടിൽ കൊടുക്കാറുണ്ട്. പ്രായമായ അച്ഛനും അമ്മയുമാണ് ബാക്കിയുള്ള ആൾക്കാർ.
ഏകദേശം 11 മണിയോടുകൂടി തന്നെ ദിനേശനും സതീശനും സുശീലയും എത്തി. പ്രിയ അവർക്ക് മുന്നിലേക്ക് ചായയുമായി ചെന്നു. ദിനേശൻ കുറച്ചുനേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി. സതീശനും സുശീലയും മുഖത്തോട് മുഖം നോക്കി. അവർക്ക് ഏകദേശം പ്രിയയെ ഇഷ്ടമായി. ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കുവാൻ ഉണ്ടെങ്കിൽ സംസാരിക്കാമെന്ന് ബ്രോക്കർ പറഞ്ഞു. പ്രിയ ആദ്യമേ തന്നെ പറഞ്ഞു അവൾക്കൊന്നും സംസാരിക്കാൻ ഇല്ല എന്ന്. ദിനേശൻ എന്തൊക്കെയോ സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിൽ പ്രിയയുടെ പെട്ടെന്നുള്ള മറുപടി കേട്ടപ്പോൾ അവനും ഒന്നും സംസാരിക്കേണ്ട എന്ന് തോന്നി. “പെൺകുട്ടിയും ഞങ്ങൾക്ക് ഇഷ്ടമായി. ജാതകങ്ങൾ തമ്മിൽ ഇനി ഒന്ന് ഒത്തു നോക്കണം. ജാതകങ്ങൾ ഒത്തുനോക്കി എന്ന് പറഞ്ഞ് പേടിക്കാൻ ഒന്നുമില്ല. കാരണം, എല്ലാ ജാതകങ്ങളും പൊരുത്തവും നോക്കി നടത്തുന്ന എത്രയോ വിവാഹങ്ങളാണ് ശുഭമായിരിക്കാത്തത്. അതുകൊണ്ട് ഇവിടെ നമുക്ക് അത്രയും ആധികാരികമായൊന്നും നോക്കണ്ട. പെണ്ണിനും ചെറുക്കനും വർഷം കടന്നു പോകുംതോറും പ്രായം കൂടി വരികയല്ലേ. അതുകൊണ്ട് ഇവർക്ക് തമ്മിൽ പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് ഇതുതന്നെ അങ്ങ് നടത്താം.”
“ഈ വീടും കുറച്ചു പറമ്പും അല്ലാതെ മറ്റൊന്നും കൊടുക്കാനായി കരുതി വെച്ചിട്ടില്ല. ഈ വീട് ഇവർക്ക് മൂന്നുപേർക്കും തുല്യമായി അവകാശപ്പെട്ടതാണ്, ഈ കാണുന്ന വസ്തുവും. പിന്നെ ഇവരുടെയൊക്കെ ശരീരത്തിൽ കുറച്ചു പൊന്നായി ഇട്ടിട്ടുണ്ട്. അത് മാത്രം കൂടിയേ ഉള്ളൂ എനിക്ക് തരാനായി. ഇതൊക്കെ നിങ്ങൾക്ക് സമ്മതമാണ് എങ്കിൽ നമുക്ക് ഈ ആലോചനയുമായി മുന്നോട്ടു പോകാം.” ദിനേശന്റെയും സതീശന്റെയും പ്രിയയുടെയും ബ്രോക്കറുടെയും മുഖത്ത് നോക്കി പറഞ്ഞു. അതുപോലെതന്നെ വിവാഹം വലിയ ആർഭാടമായി നടത്തണ്ട. ഇവിടെ അടുത്തുള്ള അമ്പലത്തിൽ കൊണ്ടുപോയി ഒരു ചെറിയ താലികെട്ട് നടത്തിയാൽ മതി. കെട്ട് കഴിഞ്ഞ് പെണ്ണിനെയും കൊണ്ട് ഞങ്ങൾ അപ്പോൾ തന്നെ അങ്ങ് വീട്ടിലേക്ക് പോകും. വിവാഹ ശേഷമുള്ള ചടങ്ങുകൾ ഒന്നുതന്നെ നമുക്ക് വേണ്ട. ഇങ്ങോട്ട് ആൾക്കാർ വരുന്നതും അങ്ങോട്ട് പോകുന്നതും അതൊന്നും വേണ്ട. വളരെ പെട്ടെന്ന് തന്നെ കാര്യങ്ങളെല്ലാം പറഞ്ഞു ഉറപ്പിച്ച് വിവാഹ തീയതി എടുത്തു. അടുത്ത ഞായറാഴ്ച രാവിലെ 11-നും 11:30-നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ അമ്പലത്തിൽ വച്ച് ഒരു താലികെട്ട്. താലികെട്ട് കഴിഞ്ഞ് അച്ഛന്റെ അനുഗ്രഹം വാങ്ങി കൂടപ്പിറപ്പുകളോട് യാത്ര പറഞ്ഞു പ്രിയ ദിനേശാന്റെ വീട്ടിലേക്ക് തിരിച്ചു.
സാമ്പത്തികമായി വളരെ മുന്നിൽ അല്ലെങ്കിൽ പോലും ഒരു മീഡിയം ക്ലാസ് ഫാമിലി ആയിരുന്നു. വിവാഹം കഴിഞ്ഞ് വീട് എത്തിയതോടുകൂടി ചടങ്ങുകൾ കഴിഞ്ഞു. റിസപ്ഷൻ എന്നും വിരുന്ന് എന്നുമുള്ള പരിപാടികൾ ഒന്നും തന്നെ പിന്നീടുണ്ടായിരുന്നില്ല. വൈകുന്നേരം അമ്മ കാണിച്ചുകൊടുത്ത മുറിയിലേക്ക് ഒരു ഗ്ലാസ് പാലുമായി പ്രിയ കടന്നുചെന്നു. ജീവിതത്തിൽ ആദ്യമായി കണ്ട മനുഷ്യൻ, ഒന്ന് നേരെ പരിചയപ്പെട്ടിട്ടുപോലുമില്ല. അയാളോടൊപ്പം രാത്രിയിൽ ഒരു മുറിയിൽ കഴിയേണ്ട അവസ്ഥ. വീട്ടുകാരെല്ലാവരും കൂടി നിശ്ചയിക്കുന്ന കാര്യങ്ങൾക്ക് ഒരു ബൊമ്മയെപ്പോലെ തലയാട്ടി കൊടുത്തു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അന്നും ഇന്നും ഇല്ല. കയ്യിലിരുന്ന പാൽ ഗ്ലാസ് വാങ്ങി ചുണ്ടോട് അടുപ്പിച്ചിട്ട് ദിനേശൻ അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ അത് വാങ്ങി ടേബിളിൽ വച്ചു. “പ്രിയ പാൽ കുടിക്കില്ലേ?” “രാത്രിയിൽ ശീലമില്ലാത്തതാണ്.” ദിനേശൻ അവളുടെ അടുത്തേക്ക് വന്ന് അവളെ ചുറ്റിവരിഞ്ഞു. ഒരു സമ്മതത്തിനോ സംസാരത്തിനോ ഇട നൽകാതെ അയാളുടെ ആധിപത്യം അവളിൽ കാണിച്ചു. രാത്രിയിൽ എപ്പോഴോ എഴുന്നേൽക്കുമ്പോൾ സ്ഥാനം മാറിയ തുണികളൊക്കെയും വാരിപ്പിടിച്ചുകൊണ്ട് അവൾ ബാത്റൂമിലേക്ക് പോയി. അപ്പോഴും തുടകൾക്കിടയിൽ ഒരു വേദനയും നീറ്റലും അവൾ അറിയുന്നുണ്ടായിരുന്നു. തന്റെ അഭിപ്രായങ്ങൾക്കൊന്നും ഒരു വിലപോലുമില്ലാത്ത, താനൊരു മനുഷ്യജീവിയാണ് എന്നുപോലും ചിന്തിക്കാത്ത കുറെ ആളുകളുടെ കൂടെ ജീവിക്കുന്ന അനുഭവമായിരുന്നു പ്രിയയ്ക്ക്. ദിവസങ്ങൾ ഓരോന്നായി ഓടിമറഞ്ഞു. പ്രിയയുടെയും ദിനേശന്റെയും വിവാഹം കഴിഞ്ഞ് രണ്ടു മാസമായി. പതിവുപോലെ തന്നെ എല്ലാവരിൽ നിന്നും കേൾക്കുന്ന ഒരു ചോദ്യം: “വിശേഷം ഒന്നുമായില്ലേ, വിശേഷം ഒന്നുമായില്ലേ” എന്ന്. അതിനെല്ലാമുള്ള മറുപടി ദിനേശന്റെ അമ്മ തന്നെ കൊടുക്കുമായിരുന്നു: “ഇപ്പോഴത്തെ പിള്ളേരല്ലേ, അവർക്കിപ്പോൾ ഇതൊന്നും വേണ്ടെന്നായിരിക്കും.” “രണ്ടെണ്ണത്തിനും വയസ്സ് മൂത്തിത്രയുമായി, ഇനി എന്തിനാ ഇപ്പൊ വേണ്ടെന്ന് വച്ചിരിക്കുന്നത്? അങ്ങനെയുള്ള തീരുമാനങ്ങൾ വല്ലതും എടുത്തിട്ടാണോ നിൽക്കുന്നത്? ദിനേശന് പ്രായം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്, അവനൊരു കുഞ്ഞിക്കാല് കാണേണ്ട സമയം കഴിഞ്ഞു.” അമ്മയുടെ മുറുമുറുപ്പ് ഒരുവശത്ത് ഭംഗിയായി തുടർന്നുകൊണ്ടിരുന്നു.
ഒരിക്കൽ ഓഫീസിൽ പോയി വൈകിയ നേരത്തും ദിനേശൻ മടങ്ങി വന്നില്ല. ഫോണിൽ വിളിച്ചിട്ടാണെങ്കിൽ ‘സ്വിച്ച് ഓഫ്’ എന്ന് പറയുന്നതല്ലാതെ കിട്ടുന്നുമില്ല. ഒടുവിൽ സതീശനും ഒന്നുരണ്ടു കൂട്ടുകാരും കൂടി പാഞ്ഞു വരുന്നത് കണ്ടു. ആ വരവിലും പോക്കിലും ഒക്കെ എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും ആരോടും അത് എന്താണെന്ന് ചോദിക്കുവാനുള്ള ധൈര്യം പ്രിയക്കില്ലായിരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വീട്ടുമുറ്റത്ത് ഒരു ആംബുലൻസ് വന്നു നിന്നു. ഉച്ചയ്ക്ക് ഉണ്ടായ ഒരു വാഹന അപകടത്തിൽ ദിനേശന് മാരകമായി പരിക്കേറ്റു. രക്തം വാർന്ന് ഏറെനേരം റോഡിൽ കിടക്കേണ്ടിവന്നു. ഒടുവിൽ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോഴേക്കും മരിച്ചിരുന്നു. ദിനേശനെ കാണാഞ്ഞ് സതീശൻ പോലീസ് കംപ്ലൈന്റ് ചെയ്തിരുന്നു. അങ്ങനെ അവർ നടത്തിയ അന്വേഷണത്തിലാണ് ആക്സിഡന്റ് കേസിൽ ഒരാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. അവിടെ ചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. മോർച്ചറിയിൽ കയറി അപകടം പറ്റിയ ആളെ കാണുമ്പോഴാണ് അത് ദിനേശൻ ആണെന്ന് സതീശൻ മനസ്സിലാക്കിയത്. ദിനേശന്റെ മൃതദേഹത്തിന് അരികിൽ പ്രിയ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജീവിച്ചിരിക്കുന്ന ഒരു പ്രതിമ പോലെ നിന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ബോഡി സംസ്കരിച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛനും സഹോദരങ്ങളും വീട്ടിലേക്ക് പോയി. ദിനേശന്റെ സഞ്ചയനവും പതിനാറും 41-ഉം മുറപോലെ കഴിഞ്ഞു. അപ്പോഴാണ് എല്ലാവരുടെയും ഉള്ളിൽ പ്രിയ ഒരു ചോദ്യചിഹ്നമായി മാറിയത്. “എന്തായാലും സതീശന് ഒരു പെൺകുട്ടിയുടെ ആവശ്യമുണ്ട്. അവന് കല്യാണം കഴിക്കാനുള്ള പ്രായവും കഴിഞ്ഞു. ദിനേശന്റെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കു ശേഷം നടത്താം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇനിയിപ്പോൾ എന്തായാലും ഇവൾ തിരികെ വീട്ടിലേക്ക് പോയാലും കഷ്ടപ്പാടിനും പ്രാരാബ്ധത്തിനും കഴിയേണ്ടി വരും. അങ്ങനെയാണെങ്കിൽ പ്രിയയെ തന്നെ സതീഷിന് വേണ്ടി ആലോചിച്ചാലോ?” എന്നായി അമ്മയുടെ തീരുമാനം. അമ്മ ആ വിവരം ഉടനെ തന്നെ പ്രിയയുടെ അച്ഛനെ അറിയിക്കുകയും ചെയ്തു. പ്രിയയുടെ അച്ഛനും അതുതന്നെയായിരുന്നു അഭിപ്രായം. എന്നാൽ പ്രിയ ഈ അഭിപ്രായത്തെ എതിർക്കുക തന്നെ ചെയ്തു: “അങ്ങനെ ഒരു വീട്ടിൽ തന്നെ ചേട്ടന്റെയും അനിയന്റെയും ഭാര്യയായി കഴിയാൻ എനിക്ക് പറ്റില്ല.” അച്ഛൻ പറഞ്ഞു: “അങ്ങനെ എനിക്ക് ഇനിയും നിന്റെ കാര്യം നോക്കി മാത്രം ഇരുന്നാൽ പോരാ. നിന്റെ ഇളയദങ്ങളുടെ കാര്യവും എനിക്ക് നോക്കാനുണ്ട്. നീ ഭർത്താവു മരിച്ച വീട്ടിൽ വന്നു നിന്നാൽ അത് മറ്റുള്ളവരുടെ ഭാവിയെ കൂടി ബാധിക്കും. നിന്റെ ഇളയവൾ വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിൽ താമസിക്കുകയാണ്. അവളെപ്പോലെ നീയും സന്തോഷമായി ഇരിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. എപ്പോഴെങ്കിലും അവൾക്കും കുഞ്ഞുങ്ങൾക്കും ഭർത്താവിനും കൂടി ഇവിടെ വന്നു നിൽക്കണം എന്ന് തോന്നിയാൽ നീ ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നത് അവർക്കും ബുദ്ധിമുട്ടാവും. അതുകൊണ്ട് അവർ പറയുന്നത് തീരുമാനമാണ് എന്തുകൊണ്ടും നല്ലത്. ഇനി നിനക്ക് പുതിയ ഒരാളെ കണ്ടുപിടിച്ച് വിവാഹം ചെയ്ത് അയപ്പിക്കുന്നത് ഒക്കെ വലിയ പാടാണ്. അതുകൊണ്ട് എന്തുകൊണ്ടും ഈ തീരുമാനമാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. നീ ഇതിന് സമ്മതിക്കണം.” എവിടെയെങ്കിലും പോയി മരിച്ചു കളയണം എന്നുപോലും പ്രിയയ്ക്ക് തോന്നിപ്പോയി. സ്വന്തം അച്ഛൻ തന്നെ മകളുടെ കാര്യത്തിൽ ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ പിന്നെ ഞാൻ എന്ത് പറയണം? എല്ലാവരും കൂടി തീരുമാനിക്കുന്നതല്ലേ? ഒരു ബലമൃഗത്തെ പോലെ നിന്നു കൊടുക്കുക തന്നെ. സതീശന്റെ താലിയും പേറി പ്രിയ ആ വീട്ടിലേക്ക് ഒരിക്കൽ കൂടി ചെന്ന് കയറി, അവിടുത്തെ മരുമകളായി.