അവളുടെ മുടിയിഴകളിൽ പതുക്കെ തലോടി. അച്ഛനില്ലാത്ത കുഞ്ഞ്… പാവം ഒരു അഞ്ചാം ക്ലാസുകാരി.

“അമ്മേ നോയൽ വളരെ നല്ല കുട്ടിയാണ് കേട്ടോ… എനിക്ക് കിട്ടിയ നല്ലൊരു കൂട്ടാണ് അവൻ.” സായ അങ്ങനെ വന്നു പറഞ്ഞപ്പോൾ അതിശയിച്ചുപോയി മീര. തന്റെ കുഞ്ഞിനെ വല്ലാതെ അറിഞ്ഞവളാണ് അവൾ. സായ, അവൾക്ക് അവളുടെ അച്ഛന്റെ സ്വഭാവമാണ്; ആരുമായും അത്ര പെട്ടെന്നൊന്നും അവൾ അടുക്കില്ല. ഇനി ഉണ്ടെങ്കിൽ അതിന് എന്തെങ്കിലും പ്രത്യേക കാരണം കാണും. എങ്കിലും ഒരു കൂട്ടും തനിക്കില്ലല്ലോ എന്ന് സങ്കടപ്പെട്ടിരുന്ന മകൾക്ക് പുതിയൊരു കൂട്ട് കിട്ടിയതിൽ ആശ്വാസം മീരയുടെ മുഖത്ത് നിഴലിച്ചു. നോയൽ… വെറുതെ വാത്സല്യത്തോടെ അവളാ പേര് ഉരുവിട്ടു. രാത്രി കിടക്കുമ്പോൾ മീര മകളുടെ അരികെ വന്നു കിടന്നു. അവളുടെ മുടിയിഴകളിൽ പതുക്കെ തലോടി. അച്ഛനില്ലാത്ത കുഞ്ഞ്… പാവം ഒരു അഞ്ചാം ക്ലാസുകാരി.

 

അവളുടെ ഓർമ്മകൾ മെല്ലെ പുറകിലേക്ക് പറന്നു. കാർത്തിക്കിന്റെ വിവാഹാലോചന വന്നപ്പോൾ വീട്ടുകാർക്ക് പൂർണ്ണസമ്മതമായിരുന്നു. ഒരു ബാങ്ക് ഉദ്യോഗസ്ഥൻ, പോരാത്തതിന് നല്ല കുടുംബവും കാണാനും സുന്ദരൻ. അതുകൊണ്ടാണ് ഇരുപത്തിയൊന്ന് വയസ്സിൽതന്നെ തന്നെ പിടിച്ച് വിവാഹം കഴിപ്പിച്ചത്. എതിർപ്പില്ലായിരുന്നു. വിവാഹം കഴിഞ്ഞതും നല്ല നാളുകൾ. കാർത്തിക്കിനൊപ്പം നല്ല ഓർമ്മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ തന്നെ വല്ലാതെ പ്രണയിച്ചിരുന്നു; താൻ തിരിച്ചും. തന്റെ ഇഷ്ടാനിഷ്ടങ്ങൾ എത്രപെട്ടെന്നാണ് കാർത്തി മനസ്സിലാക്കിയെടുത്തത്. എപ്പോഴെങ്കിലും വേണം എന്ന് പറഞ്ഞിട്ടുള്ള കുഞ്ഞുകുഞ്ഞു മോഹങ്ങൾ പോലും ഓർത്തെടുത്ത് സാധിച്ചു തരുമായിരുന്നു. അതുകൊണ്ടുതന്നെയാണ് കാർത്തിയോടുള്ള തന്റെ സ്നേഹം വല്ലാതെ ഭ്രാന്തമായതും. ഗർഭിണിയാണ് എന്ന് അറിഞ്ഞതോടുകൂടി കാർത്തി നിലത്തൊന്നുമായിരുന്നില്ല. വീർത്തുവരുന്ന തന്റെ വയറിൽ നോക്കി എത്ര തവണ “പപ്പയുടെ സായ എന്നാ വരുന്നത്?” എന്ന് ചോദിച്ച് സംസാരിച്ചിട്ടുണ്ട് എന്നോ! അഞ്ചുമാസം കഴിയുന്നതിനു മുമ്പേ മോൾക്കുള്ള പേര് കണ്ടെത്തിയിരുന്നു. അപ്പോഴൊക്കെയും കുറുമ്പോടെ ഞാൻ ചോദിച്ചിരുന്നു, മോളാണെന്ന് ഒറ്റയ്ക്ക് അങ്ങ് തീരുമാനിച്ചോ എന്ന്. “എന്റെ മോളാ, അല്ലെടാ?” എന്ന് തന്റെ മൂക്കിൽ നുള്ളി പറയും. അത് കാണെ മനസ്സറിഞ്ഞു ചിരിക്കും.

 

അവസാന മാസത്തെ ചെക്കപ്പ് ആയിരുന്നു. വരാം എന്ന് പറഞ്ഞ നേരം കഴിഞ്ഞിട്ടും കാർത്തിയെ കാണാതായപ്പോൾ എന്തോ ഉള്ളിൽ വല്ലാത്തൊരു ടെൻഷൻ. ഫോണിലേക്ക് ഒത്തിരി തവണ വിളിച്ചു; സ്വിച്ച് ഓഫ് എന്ന് തന്നെയാണ് പറഞ്ഞത്. തന്റെ അടുത്തേക്ക് വരാൻ ധൃതി കാണിച്ച് കാർ വേഗം ഡ്രൈവ് ചെയ്ത് ആക്‌സിഡന്റായി ആൾ ഈ ലോകത്തുനിന്ന് തന്നെ വിടപറഞ്ഞു പോയിട്ടുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു. താൻ വിളിക്കുമ്പോളൊക്കെയും തണുത്തുറഞ്ഞ് ആൾ മോർച്ചറിയിൽ കിടക്കുന്നുണ്ട് എന്നും തനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ വല്ലാത്ത ഷോക്ക് ആയിരുന്നു. പറഞ്ഞ ഡേറ്റിനേക്കാൾ മുന്നേ മോള് വന്നു. പിന്നെ അവളായി തന്റെ ലോകം. എല്ലാ രീതിയിലും അവൾ കാർത്തിയെ പോലെ തന്നെയായിരുന്നു. ആരുമായും അത്ര അടുപ്പം കാണിക്കില്ല, താനൊഴികെ. ഇപ്പോൾ അവൾക്ക് ഒരു നല്ല കൂട്ടുകാരനെ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നിയത് അതുകൊണ്ടാണ്. ആ കുട്ടിയിൽ എന്തോ ഒരു പ്രത്യേകത അവൾക്ക് തോന്നി കാണണം. ഒരിക്കൽ അത് എന്താണെന്ന് അവളുടെ വായിൽ നിന്നുതന്നെ വീണു.

 

നോയലിന് അമ്മയില്ലത്രേ, ഒരച്ഛൻ മാത്രമേ ഉള്ളൂ. അവനെ പ്രസവിച്ചതും അവന്റെ അമ്മ മരിച്ചു പോയത്രേ. “ഞാൻ മമ്മിയുടെ കാര്യം പറയുമ്പോളൊക്കെ നോയൽ എന്നെത്തന്നെ കേട്ടിരിക്കും. അതുപോലെ നോയൽ അവന്റെ പപ്പയെപ്പറ്റി പറയുമ്പോൾ ഞാനും. അവന് മമ്മി ഉണ്ടാക്കി കൊടുക്കുന്ന ഫുഡ് ഒക്കെ കഴിക്കാൻ ഭയങ്കര ഇഷ്ടമാണത്രേ.” അപ്പോഴാണ് തനിക്ക് സായ അവനെത്തന്നെ ഫ്രണ്ട് ആയി തിരഞ്ഞെടുത്തതിന് പിന്നിലുള്ള രഹസ്യം മനസ്സിലായത്. പിന്നീടങ്ങോട്ട് നോയലിനെപ്പറ്റിയും അവന്റെ പപ്പയെപ്പറ്റിയും പറയാത്ത ഒരു ദിവസം പോലും അവർക്കിടയിൽ ഇല്ലായിരുന്നു. അവൾ അവളുടെ പപ്പയെ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് മനസ്സിലായ ദിവസങ്ങളായിരുന്നു അത്.

 

ഒരിക്കൽ തന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. “ഞാൻ അലോഷി, നോയലിന്റെ പപ്പായാണ്” എന്ന് പറഞ്ഞായിരുന്നു തുടക്കം. എന്തിനാണ് അയാൾ വിളിച്ചത് എന്ന് അറിയാതെ താൻ ഫോണും പിടിച്ചു നിന്നു. “എനിക്കൊന്ന് സംസാരിക്കണം, ബീച്ച് വരെ വൈകീട്ട് വരാൻ പറ്റുമോ?” എന്ന് അയാൾ ചോദിച്ചു. വരാമെന്ന് സമ്മതിച്ചു. വൈകീട്ട് ചെന്നപ്പോൾ അയാൾ ആദ്യമേ എത്തിയിരുന്നു. “ഹലോ” എന്ന് പറഞ്ഞ് അയാൾ അടുത്തേക്ക് വന്നു. “വളച്ചുകെട്ടി പറയാനൊന്നും എനിക്കറിയില്ല. എന്റെ നോയലിന്റെ അമ്മയാകാൻ കഴിയുമോ തനിക്ക്?” എന്ന് പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ താൻ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. പെട്ടെന്ന് നിഷേധിച്ച് തിരികെ പോരുമ്പോൾ ആ മുഖം വല്ലാതെ മങ്ങിയിരുന്നു. ആദ്യമായി കാണുന്ന ഒരാൾ… പെട്ടെന്ന് അങ്ങനെ ഒരു ചോദ്യം… എല്ലാം കൂടി അമർഷമായിരുന്നു അയാളോട്. മോള് തന്നോട് പിന്നെ നോയലിന്റെ പപ്പയെക്കുറിച്ച് പറയുന്നത് പോലും താൻ വിലക്കി. അയാളെക്കുറിച്ച് ഒന്നും കേൾക്കാൻ ഇഷ്ടം ഉണ്ടായിരുന്നില്ല.

 

ഒരിക്കൽ ജോലിചെയ്യുന്ന ഇടത്തേക്ക് അയാൾ വീണ്ടും കാണാൻ വന്നിരുന്നു. ഇത്തിരി ദേഷ്യത്തോടെ തന്നെയാണ് അത്തവണ പെരുമാറിയത്. “ഒരു അഞ്ചുമിനിറ്റ് പറയാനുള്ളത് കേൾക്കണം” എന്നയാൾ റിക്വസ്റ്റ് ചെയ്തപ്പോൾ ഒന്നും മിണ്ടാതെ എങ്ങോ നോക്കി നിന്നു. “അന്ന് തന്നോട് അങ്ങനെ സംസാരിച്ചതിന് ക്ഷമ ചോദിക്കാനാണ് ഞാൻ വന്നത്. നോയൽ പറഞ്ഞുപറഞ്ഞ് തന്നെ എനിക്ക് വല്ലാതെ പരിചയമായപോലെ തോന്നി. അവൻ തന്നെ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നിയപ്പോഴാണ് ഞാൻ അങ്ങനെ വന്ന് ചോദിച്ചത്. എനിക്ക് ആളുകളോട് മൃദുവായി സംസാരിക്കാൻ അറിയില്ല. അതുകൊണ്ടുതന്നെയാവണം അവന്റെ മമ്മി ഞങ്ങളെ ഇട്ടിട്ടുപോയത്.” ആദ്യമൊക്കെ നിഷേധാർത്ഥത്തിലാണ് കേട്ടിരുന്നതെങ്കിലും പിന്നീട് അയാളോട് എന്തോ ഒരു അനുകമ്പ തോന്നിപ്പോയി. “അവൾ ഇപ്പോഴും മറ്റെവിടെയോ ഉണ്ട്. ഞാൻ അന്വേഷിച്ചിട്ടില്ല. അവന് ഞാൻ മാത്രം മതിയെന്നായിരുന്നു ഇത്രയും നാളും എന്റെ ധാരണ. പക്ഷേ അവന്റെ കൂട്ടുകാരിയുടെ മമ്മിയെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോഴാണ് അവന്റെ മനസ്സിൽ ഒരു മമ്മിയുടെ ആവശ്യം എത്രത്തോളം ഉണ്ടെന്ന് ഞാൻ അറിഞ്ഞത്. എന്റെ മുന്നിൽ കണ്ടത് ആ ഒരു വഴിയായിരുന്നെടോ. അവിടെ മറ്റാരെയും പറ്റി ഞാൻ ചിന്തിച്ചില്ല. എന്റെ തെറ്റാണ്. ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്കൂ.” അതും പറഞ്ഞു നടന്നു പോകുന്ന ആളെ ഞാൻ വെറുതെ ഒന്ന് നോക്കി. ഒപ്പം കാറിലിരുന്ന് ഏന്തിവലിഞ്ഞ് എന്നെ നോക്കുന്ന ആ രണ്ട് കുഞ്ഞു മിഴികളും. ആ മിഴികൾ എന്തോ തന്നെ വല്ലാതെ അസ്വസ്ഥയാക്കി. അന്ന് രാത്രി കിടക്കുമ്പോൾ സായ തന്നെ വന്നു കെട്ടിപ്പിടിച്ചു കിടന്നു. “നോയലും അലോഷി പപ്പയും കൂടി ഇവിടെ ഉണ്ടെങ്കിൽ എന്ത് രസമായിരിക്കും അല്ലെ മമ്മി?” എന്ന് അവൾ പറഞ്ഞപ്പോൾ കേൾക്കാത്ത പോലെ കിടന്നു. പിറ്റേദിവസം സായ വന്നത് വല്ലാത്ത വിഷമത്തോടെയായിരുന്നു. നോയൽ ലീവാണത്രേ, പനി കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റാണത്രേ. അത് കേട്ടപ്പോൾ പോകാതിരിക്കാൻ തോന്നിയില്ല. ഓടിച്ചെന്ന് നോക്കിയപ്പോൾ കണ്ടു വാടിത്തളർന്ന ഒരു പാവം കുഞ്ഞിനെ. തന്നെ കണ്ടതും അവന്റെ മുഖത്തെ പ്രസാദം ഞാൻ ശ്രദ്ധിച്ചിരുന്നു. തന്റെ കൂടെ സായയും ഉണ്ടായിരുന്നു. അവൾ ചെന്നപാടെ അലോഷിയുടെ അടുത്തേക്ക് പോയി, “പപ്പ” എന്ന് വിളിച്ചുകൊണ്ട്. കുഞ്ഞുങ്ങൾക്ക് ഞങ്ങളെ എത്രത്തോളം വേണമെന്ന് അവിടെവെച്ച് മനസ്സിലാക്കുകയായിരുന്നു. അവിടെനിന്നും ഇറങ്ങുമ്പോൾ അലോഷിയോട് പറഞ്ഞിരുന്നു അന്ന് ചോദിച്ച കാര്യത്തിന് തനിക്ക് സമ്മതമാണ് എന്ന്. നാലുപേരും കൂടി സ്വർഗ്ഗം തീർത്തപ്പോൾ അവിടെ രണ്ടു കുഞ്ഞുങ്ങളുടെ അനാഥത്വം തീരുകയായിരുന്നു.

 

ജെ. കെ.

Leave a Reply

Your email address will not be published. Required fields are marked *