കാണാൻ യാതൊരു ഭംഗിയുമില്ലാത്ത ഇട്ടു മൂടാൻ സ്വത്തുള്ളൊരു ഇരുണ്ട നിറക്കാരി പെൺക്കുട്ടി.. അതാണവർക്ക് ഗീതു… പക്ഷെ തനിക്കോ …

“എന്നാലുമാ രമണിയെ സമ്മതിക്കണം, കാണാൻ യാതൊരു ചന്തമോ നിറമോ ഇല്ലാത്ത ആ പെണ്ണിനെ മരുമകളാണെന്ന് പറഞ്ഞ് യാതൊരു മടിയുമില്ലാതെ എല്ലായിടത്തും കൂടെ കൊണ്ടു നടക്കുന്നുണ്ടല്ലോ…

ഞാനൊന്നും ആണെങ്കിൽ ചെയ്യില്ല…”

 

വീടിനടുത്തുള്ള കല്യാണ വീട്ടിലെ പതിവു ചർച്ചയിൽ ഇപ്രാവശ്യവും സംസാര വിഷയം തന്റെ ഭാര്യ ഗീതുവാണെന്ന് കേട്ടതും കല്യാണ പെണ്ണിന്റെ കൂട്ടുകാർക്ക് കുടിക്കാനെടുക്കാൻ പറയാനകത്തേയ്ക്ക് വന്ന പ്രദീപ് അടുക്കളയിൽ അവർക്കടുത്തേക്ക് പോവാതെ ഹാളിൽ തന്നെ നിന്നു പോയ്…

 

“രമണിക്ക് ആ പെണ്ണിനെ കണ്ണിന്റെ മുന്നിൽ കണ്ടൂടാ… രണ്ട് ദിവസം മുമ്പൂടി എന്നോടു കരഞ്ഞുപറഞ്ഞതാ ഈ കല്യാണത്തിന് അതിനേം കൂടെ കൂട്ടി വരുന്നതോർത്തിട്ട് നേരെ ഉറങ്ങാൻ പോലും പറ്റുന്നില്ലാന്ന്…”

 

അമ്മയുടെ പ്രിയ കൂട്ടുകാരി ലതയുടെ വാക്കുകൾ കേട്ടതും തറഞ്ഞു നിന്നു പോയ് പ്രദീപൊരു നിമിഷം….

 

തന്റെ അമ്മ ഗീതുവിനെ പറ്റി അങ്ങനെ പറയുമെന്ന് വിശ്വസിക്കാൻ സാധിച്ചില്ലവന്

 

തന്റെ വീട്ടിലുളളവരൊഴികെ പുറത്തുള്ളവർക്കെല്ലാം തന്റെ ഗീതുവൊരു സംസാരവിഷയമാണ്..

 

താനവളെ സ്നേഹിച്ചു കല്യാണം കഴിച്ചുകൂടെ കൂട്ടിയിട്ട് അഞ്ചു മാസത്തോളം ആയെങ്കിലും നാട്ടുകാർക്കിന്നും നാലാൾ കൂടുന്നിടത്ത് ഗീതു സംസാരവിഷയമാണ്…

 

അവരുടെ കണ്ണിലൂടെ നോക്കിയാൽ സിനിമാ നടൻമാരെക്കാളും ഭംഗിയുള്ള താൻ ജോലിയും സമ്പത്തും മാത്രം നോക്കി കെട്ടിയ പെണ്ണാണ് ഗീതു..

 

കാണാൻ യാതൊരു ഭംഗിയുമില്ലാത്ത ഇട്ടു മൂടാൻ സ്വത്തുള്ളൊരു ഇരുണ്ട നിറക്കാരി പെൺക്കുട്ടി.. അതാണവർക്ക് ഗീതു… പക്ഷെ തനിക്കോ ….?

തന്റെ പ്രാണൻ തന്നെയാണ് അവൾ…

 

എത്ര വേണ്ടെന്നു വെച്ചിട്ടും വീണ്ടും അകത്തെ സംസാരങ്ങൾക്ക് ചെവികൊടുത്തു പ്രദീപ്, കാരണം അവരിപ്പോൾ പറയുന്നത് തന്റെ അമ്മയേയും ഭാര്യയേയും പറ്റിയാണ്..

 

തന്റെ മുന്നിൽ ഗീതുവിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന സ്നേഹമയിയാണ് തന്റെ അമ്മ രമണി.. താനറിയാത്ത, താൻ കണ്ടിട്ടില്ലാത്ത മറ്റൊരു മുഖം തന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കും ഉണ്ടെങ്കിൽ അതറിഞ്ഞേ തീരുവെന്നുറപ്പിച്ചവനും…

 

“രമണി മരുമകളെ കൂടെ കൂട്ടുന്നത് നാണക്കേടാണെന്ന് നിന്നോട് പറഞ്ഞോ ലതേ..?

 

വീടിനടുത്തുള്ള ലീല ചേച്ചിയാണ്..

 

“പറഞ്ഞെന്റെ ലീലേച്ചി…. ആ ചെക്കൻ ഈ പെണ്ണിനെ മാത്രേ കെട്ടൂള്ളൂന്ന് വാശിപ്പിടിച്ചപ്പോൾ നിവർത്തിക്കേടുകൊണ്ടാ രമണി കല്യാണത്തിന് സമ്മതിച്ചത്, ചെക്കനും പെണ്ണും തെറ്റിപ്പിരിയാൻ എന്തുമാത്രം വഴിപ്പാട് നടത്തിയിട്ടുണ്ട് അവളെന്ന് എനിക്ക് മാത്രേ അറിയൂ…

എന്തിന് കല്യാണം കഴിഞ്ഞിട്ടു പോലും ആ പെണ്ണ് വല്ല അപകടത്തിലും പെട്ട് ചാവണേന്ന് നേർച്ചയിട്ട് പ്രാർത്ഥിക്കാറുണ്ട് രമണി,

ഇപ്പഴും ആ പ്രാർത്ഥനയുണ്ടവളുടെ ഉള്ളിൽ

അറിയ്യോ നിങ്ങൾക്ക്….?

 

രഹസ്യം പരസ്യമാക്കി ലത പറയുമ്പോൾ പിടയുന്നുണ്ട് പ്രദീപിന്റെ ഹൃദയം പ്രിയപ്പെട്ടവളെയോർത്ത്…

 

“ഇത്രയൊക്കെ ബുദ്ധിമുട്ടി ആ പെണ്ണിനെ സഹിക്കേണ്ട കാര്യമുണ്ടോ രമണിക്ക്, വേണ്ടാന്നു വെച്ചാൽ പോരെ…?

 

“അങ്ങനെയങ്ങ് വേണ്ടാന്നു വെക്കാൻ പറ്റുമോ രമണിക്ക് അവളുടെ പേരിലുള്ള സ്വത്തുക്കൾ… ആ പെണ്ണിന്റെ ദേഹത്ത് കല്യാണത്തിന് കണ്ട സ്വർണ്ണമെല്ലാം ഇപ്പോൾ ഇരിക്കുന്നത് രമണിയുടെ കയ്യിലാണ്, കൂടാതെ അവളുടെ ശമ്പളം കൈക്കാര്യം ചെയ്യുന്നതു പോലും രമണിയാന്ന്…

 

“മൂത്ത ചെക്കൻ ഇതൊന്നും അന്വേഷിക്കുവോ നോക്കുവോ ചെയ്യാറില്ല, അവന്റെ മുന്നിൽ അവളെ സ്നേഹിച്ചു കൊല്ലുകയല്ലേ രമണി.. അതു കൊണ്ടെത്തായ് ഈ പെണ്ണിനെ വെച്ച് സുഖായ് ജീവിക്കുകയാണ് രമണിയും അവളുടെ മറ്റു രണ്ടു മക്കളും… ഓരോരുത്തരുടെ യോഗം അല്ലാതെന്താ… ആ പെണ്ണിന്റെ എല്ലാം നേടി കഴിയുമ്പോൾ ചിലപ്പോ ഈ രമണി തന്നെ അതിനെ കൊല്ലാനും മടിക്കില്ല…”

 

ലത പറഞ്ഞു നിർത്തുമ്പോൾ നിറഞ്ഞൊഴുകുന്നുണ്ട് പ്രദീപിന്റെ കണ്ണുകൾ.. അവിടെ നിന്നിറങ്ങി വീടിനു നേരെ നടക്കുമ്പോൾ കണ്ടു കല്ല്യാണ വീട്ടിലേക്ക് വരുന്ന അമ്മയേയും അനിയത്തിയേയും..

 

അവരിരുവരും ദേഹം നിറയെ ധരിച്ചിരിക്കുന്നത് ഗീതുവിന്റെ ആഭരണങ്ങളാണെന്ന് തിരിച്ചറിഞ്ഞു പ്രദീപ്.. അനിയത്തിയുടെ ചെരുപ്പും ചുരിദാറുമെല്ലാം ഗീതുവിന്റെയാണ്…

 

ഗീതു വന്നില്ലേ അമ്മേ നിങ്ങളുടെ കൂടെ…?

 

അവർക്കരികെ ചെന്നു ചോദിക്കുമ്പോൾ അമ്മയുടെ മറുപടി അറിയാനുള്ള തിടുക്കം പ്രദീപിന്റെ ഉള്ളിലുണ്ട്..

 

“കൊച്ചിനോട് ഇപ്പം വരണ്ടാന്ന് പറഞ്ഞു മോനെ ഞാൻ… അതവിടെ വന്നങ്ങനെ വെറുതെ നിക്കണ്ടേ… കഴിക്കാറാവുമ്പോൾ വിളിക്കാന്ന് പറഞ്ഞ് പോന്നതാ ഞാൻ..”

 

സ്നേഹം പുരട്ടിയ അമ്മയുടെ വാക്കുകൾക്കുള്ളിലെ ഇഷ്ടമില്ലായ്മ ഇത്തവണ വേഗം തിരിച്ചറിഞ്ഞു പ്രദീപ്…

 

പിന്നീടങ്ങോട്ട് അവന്റെ കണ്ണുകൾ അമ്മയ്ക്കും ഗീതുവിനും പുറകെ തന്നെയായിരുന്നു…

 

മറ്റൊരാൾക്കും മനസ്സിലാവാത്ത വിധത്തിൽ തന്ത്രപരമായ് തന്റെ അമ്മ ഗീതുവിനെ എല്ലായിടത്തും ഒറ്റപ്പെടുത്തുന്നതും മറ്റുള്ളവർക്ക് മുമ്പിൽ അവരുടെ പരിഹാസങ്ങളേറ്റുവാങ്ങാൻ ഗീതുവിനെ സൂത്രത്തിലിട്ടു കൊടുക്കുന്നതുമെല്ലാം പ്രിയന്റെ കണ്ണുകൾ ഒപ്പിയെടുത്തതും പൊടിഞ്ഞു പോയവന്റെ നെഞ്ചം തന്റെ പാതിയെ പറ്റിയോർത്ത്…

 

“ഏടത്തി ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞ ആ ഷൂ വാങ്ങാനുള്ള പണമെവിടെ…?

തരാന്ന് പറഞ്ഞിട്ട് ഏടത്തി എന്താ തരാത്തത്…? പറ്റിക്കാനാണെങ്കിൽ നടക്കില്ലാട്ടോ… എനിയ്ക്ക് പൈസ വേണം ഇപ്പോൾ… ”

 

രണ്ടു ദിവസം കഴിഞ്ഞൊരു നാൾ ഗീതുവിന് നേരെ ശബ്ദമുയർത്തുന്ന അനിയൻ പ്രവീണിനെ കണ്ടാണ് പ്രദീപ് രാവിലെ എഴുന്നേറ്റത്..

 

എന്താടാ ശബ്ദം ഉണ്ടാക്കുന്നത്…?

നീയെന്താ ഗീതുവിനെ പേടിപ്പിക്കുകയാന്നോ..?

 

പ്രവീണിനു നേരെ പ്രദീപന്റെ ശബ്ദം ഉയർന്നു…

 

“എന്റെ പ്രദീപേ അതവര് അനിയനും ഏടത്തിയും തമ്മിലുള്ള കാര്യമാണ്, അതിൽ നീ ഇടപ്പെടണ്ട… അതവര് തീർത്തോളും…”

 

ഇടയിൽ കയറി രമണി പറഞ്ഞതും അമ്മയ്ക്ക് നേരെ തിരിഞ്ഞു പ്രദീപ്…

 

“അതങ്ങനെ അവരു തമ്മിൽ പറഞ്ഞു തീർക്കണ്ട അമ്മേ… നിങ്ങളുടെ എല്ലാം ആവശ്യങ്ങൾ നടത്തി തരാനും നിങ്ങൾ പറയുന്നതെല്ലാം ചെയ്യാനുമുള്ളൊരാളല്ല ഗീതു.. എന്റെ ഭാര്യയാണവൾ… പകൽ പത്താളുടെ മുന്നിൽ വെച്ചവളെ നിങ്ങൾക്കൊന്നും അംഗീകരിക്കാൻ പറ്റില്ലെങ്കിൽ അവളുടെ പൈസയെ മാത്രമായിട്ട് നിങ്ങൾ അംഗീകരിക്കണമെന്നില്ല…

 

ഉയർന്നവിടെ പ്രദീപിന്റെ ശബ്ദം.. ഒന്നു പതറി അവനു മുമ്പിൽ അമ്മയും അനിയനും….

 

“പകല് പത്താളുടെ മുന്നിൽ അംഗീകരിക്കാൻ നിന്റെ ഭാര്യയ്ക്ക് എന്താണെടാ ഉള്ളത്…? ആകെയുള്ളത് പണമാണ്, അത് ഞങ്ങൾ എടുക്കുന്നതിലെന്താ തെറ്റ്… നീയ്യും അങ്ങനെ തന്നെയല്ലേ, നിനക്ക് ജീവിക്കാൻ നീയും എടുക്കുന്നുണ്ടവളുടെ പണം, പിന്നെ കൂടെ കിടക്കാനും കിടത്താനും തോന്നുപ്പോ അതും ചെയ്യുന്നുണ്ട് നീ നിന്റെ ആവശ്യം പോലെ… നിനക്ക് വേണ്ടത് നീയും ഞങ്ങൾക്കു വേണ്ടത് ഞങ്ങളും എടുക്കുന്നതിലെന്താണെടാ തെറ്റ്…?

 

അമ്മയ്ക്കുള്ളിലെ അതുവരെ ഒതുക്കി നിർത്തിയ വെറുപ്പ് പുറത്തുചാടിയതും പകച്ചു പ്രദീപ്..

 

“അനാവശ്യം പറയരുത് അമ്മേ…ഞാൻ കൂടെ കിടത്തുന്നുണ്ടെങ്കിൽ അതിവളെന്റെ ഭാര്യയായതുകൊണ്ടാണ്… സ്ഥാനം മറന്ന് സംസാരിക്കരുതമ്മ…”

 

അമ്മയ്ക്ക് നേരെ പ്രദീപന്റെ ശബ്ദം ഉയർന്നതും ഒരു പുച്ഛ ചിരി തെളിഞ്ഞു അമ്മയുടെ മുഖത്ത്..

 

“ഇവളൊക്കെയാണോടാ ഭാര്യാ… ഇരുട്ടിന്റെ മറവിലല്ലാതെ ഇവളെ പോലൊരുത്തിയുടെ കൂടെ ആരെങ്കിലും കിടക്കുമോ നീ അല്ലാതെ..?

 

വെറുപ്പിൽ മുങ്ങിയ അമ്മയുടെ വാക്കുകൾക്ക് മുമ്പിൽ അറിയാതെ ഉയർന്നു പോയ് പ്രദീപിന്റെ കൈകളെങ്കിലും നിറക്കണ്ണോടവനെ തടഞ്ഞു ഗീതു…

 

ഉള്ളിൽ വന്നൊരു തേങ്ങി കരച്ചിലോടെ ഗീതുവിനെ എല്ലാവർക്കും മുമ്പിൽ വെച്ച് തന്റെ നെഞ്ചോടു ചേർത്തമർത്തി ചുംബിക്കുമ്പോൾ പെറ്റ തള്ളയെ മനസ്സിലാക്കാൻ പറ്റാതെ പോയൊരു മകന്റെ കണ്ണുനീരുണ്ടായിരുന്നു പ്രദീപിൽ…

 

തങ്ങൾക്കായുള്ളതെല്ലാമെടുത്ത് അന്നാ വീടിന്റെ പടി ഗീതുവിനെയും കൂട്ടി പ്രദീപ് ഇറങ്ങിയെങ്കിലും നാലഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്നാ വീടിന്റെ പടി വീണ്ടും ഗീതുവുമൊന്നിച്ച് ചവിട്ടി പ്രദീപ്…

 

പ്രദീപിന്റെ അനിയൻ പ്രവീണിന്റെ ഭാര്യയുമായ് രമണി അമ്മായി അമ്മ പോര് നടത്തിയപ്പോൾ ആ പെൺക്കുട്ടി പ്രതികരിച്ചത് ഗ്യാസിലിരുന്ന് തിളക്കുന്ന പാലെടുത്ത് രമണിയുടെ മുഖത്തൊഴിച്ചാണ്…

 

പൊള്ളി വികൃതമായ മുഖവുമായ് ഗീതുവിനും പ്രദീപിനും മുന്നിൽ കണ്ണീരോടെ കിടന്നു രമണി..

 

ഒരു സാധാരണ സന്ദർശനം പോലെ തന്നെ കണ്ടു മടങ്ങുന്ന മകനെയും മരുമകളെയും പ്രതീക്ഷയോടെ നോക്കി രമണി, അവർക്കൊപ്പം തന്നെയും കൊണ്ടുപോവാൻ പറയാതെ പറഞ്ഞു കൊണ്ട്…

 

പുകഞ്ഞ കൊള്ളികൾ പുറത്തു തന്നെയാണമ്മേ എന്നും എന്ന് അമ്മയ്ക്കൊരു പുഞ്ചിരിയിൽ മനസ്സിലാക്കി കൊടുത്ത് തികച്ചും അപരിചിതരായ് അവിടെ നിന്നിറങ്ങി നടന്നു ഗീതുവുമൊന്നിച്ച് പ്രദീപ് തങ്ങളുടെ മാത്രമായ സ്വർഗ്ഗത്തിലേക്ക്….

 

RJ

Leave a Reply

Your email address will not be published. Required fields are marked *