” ഞാനൊരു സാരി വാങ്ങുന്ന കാര്യം പറഞ്ഞതല്ലേ ഇതിപ്പോ ചിലവിനു അയച്ചതിൽ അതിനുള്ള കാശ് ഇല്ലാലോ.. ”
ഇന്ദുവിന്റെ ചോദ്യത്തിന് മുന്നിൽ ഒന്ന് പരുങ്ങി വിനയൻ.
” എടീ.. ഇത്തവണ ഓവർ ടൈം കുറവായിരുന്നു അത്കൊണ്ട് ശമ്പളവും കുറഞ്ഞു. തത്കാലം ഉള്ളത് വച്ച് നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്.. നമുക്ക് അടുത്ത മാസം വാങ്ങാം ”
ആ വാക്കുകൾ കേൾക്കെ ക്ഷണ നേരം കൊണ്ട് അവളുടെ മിഴികൾ ജ്വലിച്ചു.
“നിങ്ങൾ ഒരു വേസ്റ്റ് ആണ് മനുഷ്യാ.. പേരിനു മാത്രം ഒരു ഗൾഫുകാരൻ…നാട്ടിൽ ആണേൽ കടങ്ങൾ മാത്രം.. ഒന്നും തീർക്കാൻ നിങ്ങൾക്ക് കഴിവില്ല.. എന്തിനു ആഗ്രഹത്തിന് ഒന്നും വാങ്ങി തരാൻ പോലും പറ്റില്ല നിങ്ങൾക്ക്.”
ഫോണിലൂടുള്ള അവളുടെ കുത്തുവാക്കുകൾ വിനയന്റെ മനസിനെ നല്ലത് പോലെ വേദനിപ്പിച്ചു തുടങ്ങിയിരുന്നു.
” ഇന്ദു ഞാൻ വിചാരിക്കാഞ്ഞിട്ട് ആണോ.. കോവിഡ് വന്നേ പിന്നെ ഇവിടെ സാലറി ഒക്കെ വെട്ടിക്കുറച്ചത് നിനക്ക് അറിയില്ലേ… എന്റെ ചിലവുകൾ കുറച്ചിട്ട് ആണ് നാട്ടിൽ നിങ്ങളുടെ ചിലവിനും കടങ്ങൾ വീടാനും ഉള്ള പൈസ ഞാൻ അയക്കുന്നത്. എന്തെ നീ എന്നെ ഒന്ന് മനസിലാക്കുന്നില്ല.. ”
പറഞ്ഞു നിർത്തുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.
” എന്ത് മനസിലാക്കാൻ. നിങ്ങടെ കൂടെ ഉള്ളവരൊക്കെ വേറെ ഇന്റർവ്യൂ അറ്റന്റ് ചെയ്ത് നല്ല ജോലികളിൽ കയറിയില്ലേ.. നിങ്ങൾക്ക് ആണേൽ അതിനും കഴിവില്ല.. പത്താം ക്ലാസും ഗുസ്തിയും ഉള്ളവന് ആര് ജോലി കൊടുക്കാൻ.. മാത്രമല്ല….. അല്ലേലും.. എന്തിനാ നിങ്ങൾക്ക് കഴിവ് ഉള്ളത്. നാട്ടിൽ വന്ന് കഴിഞ്ഞാൽ പാതിരാത്രി കാമം മൂത്ത് എന്റെ മേൽ വലിഞ്ഞു കയറാൻ മാത്രമല്ലെ നിങ്ങൾക്ക് അറിയുള്ളു.. എന്നിട്ടും എന്ത് ഉപയോഗം രണ്ടാമത് ഒരു കൊച്ചിനെ തരാൻ പോലും പറ്റീലല്ലോ.. ”
ഇത്തവണ ഇന്ദുവിന്റെ സംസാരം അതിരു കടന്നിരുന്നു. പതിനെട്ടു വയസ്സ് തികഞ്ഞ മോള് അരികിൽ ഇരിക്കുന്നുണ്ട് എന്ന് പോലും ഓർക്കാതെയാണ് അവൾ അത് പറഞ്ഞത്.
ആ വാക്കുകൾ കേട്ട വിനയൻ ആകട്ടെ ആകെ തരിച്ചു നിന്നു പോയി.
” ഇ.. ഇന്ദു.. എന്തൊക്കെയാണ് നീ ഈ പറയുന്നത്.. മോള് അടുത്തില്ലേ അവള് കേൾക്കില്ലേ ഇതൊക്കെ ”
വേദനയോടെ അവൻ ചോദിക്കുമ്പോഴും പുച്ഛമായിരുന്നു അവൾക്ക്.
“കേൾക്കട്ടെ.. അവള് എല്ലാം കേൾക്കട്ടെ… ഓരോരുത്തര് ഉത്സവം കല്യാണം അത് ഇതെന്നെല്ലാം പറഞ്ഞു ആഘോഷിക്കുമ്പോൾ നമുക്ക് മാത്രം ഒന്നിനും തികയുന്നില്ല.. മടുത്തു ഈ ജീവിതം.. ഗൾഫുകാരന്റെ ഭാര്യ എന്നൊരു പേര് മാത്രം.. എന്നിട്ട് എന്നും ദാരിദ്ര്യം.. ഒരു വീട് വച്ചത് ആകട്ടെ.. പൂർത്തിയായതും ഇല്ല.. അതിന്റെ നാണക്കേട് വേറെയും.. ”
മനസിലെ ദേഷ്യം മുഴുവൻ വിനയന്റെ മേൽ തീർത്തു ഇന്ദു.
“മറ്റുള്ളവരെ കണ്ടിട്ടാണോ ഇന്ദു നമ്മള് ജീവിക്കേണ്ടത്.. നമ്മടെൽ ഉള്ളത് പോലെ അല്ലെ ജീവിക്കേണ്ടത്.. വീട് പണി തുടങ്ങിയപ്പോ അല്ലെ കോവിഡ് പ്രശ്നം വന്ന് സാലറി കുറച്ചത് അതോടെ എല്ലാം അവതാളത്തിൽ ആയി.. എന്നിട്ടും കടം വാങ്ങിയെങ്കിലും പകുതി പണി തീർത്തില്ലേ ഞാൻ.. ഇപ്പോ വീണ്ടും കയ്യിൽ പൈസ ഇല്ലാതെ ആയത് കൊണ്ടല്ലേ. ഇപ്പോ പണി മുടങ്ങിയത്. ഒന്നും ഞാൻ മനഃപൂർവം ചെയ്തതല്ലല്ലോ എന്നിട്ടും നീ എന്തിനാ എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ”
ദയനീയമായിരുന്നു അവന്റെ ശബ്ദം.
” ദേ മനുഷ്യാ എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല.. എന്ന് വിളിച്ചാലും നിങ്ങൾക്ക് കുറെ ദാരിദ്ര്യത്തിന്റെ കഥ മാത്രമേ പറയാനുള്ളു.. കേട്ട് കേട്ട് മടുത്തു മനുഷ്യൻ. എനിക്ക് സ്വസ്ഥത വേണം.. നമ്മൾ അധികകാലം ഇങ്ങനെ ഒന്നിച്ചു പോകുമെന്ന് തോന്നുന്നില്ല. മടുത്തു എനിക്ക്. ഞാൻ എന്തേലും ഒരു ജോലി നോക്കുവാ.. അത് കിട്ടിയാൽ പിന്നെ രണ്ടാകാം അതാണ് എന്റെ തീരുമാനം. ”
ഇന്ദു പറഞ്ഞ ആ വാക്കുകൾ വിനയന്റെ ചങ്കിൽ ആണ് തറച്ചത്
” എന്തൊക്കെയാ ഇന്ദു നീ ഈ പറയുന്നേ.. ഇതിനും മാത്രം എന്താ ഉണ്ടായേ.. കടങ്ങളും ബുദ്ധിമുട്ടുകളും എല്ലാവർക്കും ഉള്ളതല്ലേ…”
ഇടറിയ സ്വരത്തിൽ അവൻ ചോദിക്കുമ്പോൾ
ആദ്യം മറുപടി പറഞ്ഞില്ല അവൾ.
“പറയ്.. എന്താ നീ ഇങ്ങനൊക്കെ എന്നോട് പറയുന്നേ.. ”
ചോദ്യം വീണ്ടും ആവർത്തിച്ചു വിനയൻ.
” എനിക്ക് മടുത്തു നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളില്ല ഒരു ഗുണവും മണവും ഇല്ലാത്ത മനുഷ്യൻ. കിടപ്പറയിൽ പോലും എന്നെ തൃപ്തിപ്പെടുത്തുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല… സുഖവും ഇല്ല സന്തോഷവും ഇല്ല…ആ നിങ്ങടൊപ്പം ഇനി ഒന്നിച്ചു പോകാൻ എനിക്ക് വയ്യ.. ”
അറുത്തു മുറിച്ചു പറഞ്ഞ് ആ നിമിഷം തന്നെ കോൾ കട്ട് ചെയ്തു ഇന്ദു. വീണ്ടും തുടരെ തുടരെ വിനയൻ വിളിച്ചെങ്കിലും കോൾ എടുത്തില്ല അവൾ.
” പഠിച്ചു കഴിഞ്ഞെങ്കിൽ പോയി കിടന്ന് ഉറങ്ങ് കൊച്ചേ.. ”
ഉള്ളിലെ കലിയുടെ ബാക്കി മകളുടെ നേരെ തീർത്തു കൊണ്ടാണവൾ ബെഡ് റൂമിലേക്ക് പോയത്. ഒക്കെയും കേട്ട് നടുങ്ങിയിരുന്ന മകളുടെ മുഖത്തേക്ക് നോക്കിയില്ല ഇന്ദു.
ആ കോളിന് ശേഷം ഏറെ അസ്വസ്ഥനായിരുന്നു വിനയൻ.
” ഇന്ദുവിന് തന്നെ വേണ്ടെന്നോ.. ”
വിശ്വസിക്കുവാൻ കഴിഞ്ഞില്ല അവന്. തന്റെ സുഖങ്ങളും സന്തോഷങ്ങളും എല്ലാം ഉപേക്ഷിച്ചു കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച ഒരു പാവം പ്രവാസി. അങ്ങനുള്ള വിനയന് താങ്ങാൻ കഴിയുന്നതായിരുന്നില്ല ഇന്ദുവിന്റെ ആ വാക്കുകൾ. ഉള്ളിലെ ഞെട്ടൽ അത്ര മാത്രമായിരുന്നു. ഭിത്തിയിലേക്ക് ചാരുമ്പോൾ കാലിടറുന്നത് അറിഞ്ഞു അവൻ. നെറ്റിയിൽ വിയർപ്പ് കിനിയുമ്പോൾ നെഞ്ച് പൊട്ടുന്ന പോലെ തോന്നി അവന്.
” ഒരു ഗുണവും മണവും ഇല്ലാത്ത മനുഷ്യൻ.. ”
ആ കുത്തുവാക്ക് അവന്റെ ഉള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചു. ഒരു നിമിഷം കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി വിനയന്.
” മോ.. മോളെ.. ”
ഉള്ളിൽ അപ്പോൾ തെളിഞ്ഞ മകളുടെ മുഖം ഒരു നോവായി മാറുമ്പോൾ അറിയാതെ വിളിച്ചു പോയി അവൻ. അടി വിനയൻ നിലത്തേക്ക് വീഴുമ്പോൾ
കണ്ടു നിന്നവർ ഓടി അടുത്തു.
പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവസാന ശ്വാസത്തിൽ വിനയന്റെ ഉള്ളിൽ തന്റെ കുടുംബത്തെ പറ്റിയുള്ള വേവലാതികൾ മാത്രമായിരുന്നു.
” എടാ.. ഞാൻ മ.. മരിച്ചാൽ കമ്പനിയിൽ നിന്ന് എന്തേലും കിട്ടില്ലേ…. അ.. അത് വാങ്ങി നീ ഇന്ദുവിനെ എൽപ്പിക്കണം. ഞ… ഞങ്ങളുടെ കടം തീരാൻ അത് മതിയാകും..”
അവസാനമായി കാണാൻ കയറിയ കൂട്ടുകാരനോട് വിനയൻ പറയാൻ അത് മാത്രമേ ഉണ്ടായിരുന്നുള്ളു. അവന്റെ കണ്ണടയുമ്പോൾ കണ്ണുനീർ തുള്ളികൾ അറിയാതെ തുളുമ്പി.
പ്രവാസത്തെ പ്രണയിച്ചു കൊണ്ടല്ല തൊണ്ണൂറ് ശതമാനം പേരും പ്രവാസികൾ ആകുന്നത്. അവർ കുടുംബത്തെ സ്നേഹിക്കുന്നത് കൊണ്ടാണ്..
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു.