സൈക്കോ പോലീസും വഴക്കാളി പെണ്ണും
=====================================
.
മോളെ, പ്രാതൽ റെഡിയായിട്ടുണ്ട് കേട്ടോ…പല്ലും തേച്ച് വന്നു എടുത്തു കഴിക്ക്..
ശോ… മമ്മി ഞാൻ കഴിച്ചോളാം… ഇതൊന്നു കഴിഞ്ഞോട്ടെ…
എന്താത്….കോളേജിൽ പോകാതെ നീ സ്കൂട്ടറിന്റെ മുകളിൽ എന്ത് കാണിക്ക്യാ..
മമ്മിക്ക് കണ്ടൂടെ സർവീസ് ചെയ്യുകയാണ്…
ഇന്ന് എക്സാം തീരുകയാണല്ലോ… എക്സാം തുടങ്ങിയതിൽ പിന്നെ മോള് ബസ്സിലാണല്ലോ പോകുന്നത്… പിന്നെന്തിനാ രാവിലെ തന്നെ ഈ സ്കൂട്ടർ കഴുകുന്നത്..
എന്റെ മമ്മി …, ഇന്നും നിങ്ങളുടെ ഉത്തരവ് പ്രകാരം ബസ്സിൽ തന്നെയാണ് പോകുന്നത്.. എക്സാം കഴിയാൻ കാത്തിരിക്കുകയാണെന്ന് അറിയാമല്ലോ.. എന്നിട്ട് വേണം സ്വതന്ത്രമായി ചിറക് വിരിച്ച് പറന്നു നടക്കാൻ.. കൊതിയാവുന്നു…എത്ര നാളായി എക്സാം സ്റ്റഡിയുടെ ബോറിങ്ങിൽ പെട്ടിട്ട്…ഇപ്പോഴാണെങ്കിൽ എക്സാമിന്റെ എക്സൈറ്റ്….ഹോ…. മൈന്റ് ഫ്രീസ് ആയിപോയി…ഇന്നത്തോടുകൂടി കഴിയുമല്ലോ എല്ലാം ..നാളെ തൊട്ട് ഇവന്റെ പുറത്താണ് സവാരി.. അതുകൊണ്ടിന്നെ ത്തന്നെ ഒന്ന് റെഡിയാക്കി വെക്കാം എന്ന് വിചാരിച്ചു..
അതും പറഞ്ഞു മൃണാളിനി ചിരിച്ചു
സ്കൂട്ടർ കഴുകി തോർത്തിയ ശേഷം അവൾ ബാത്റൂമിൽ കയറി ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.ശേഷം കോളേജിലേക്ക് പുറപ്പെട്ടു.
ബസ്റ്റോപ്പിൽ എത്തിയപ്പോൾ കവിത അവിടെ തന്നെയും പ്രതീക്ഷിച്ചു നിൽക്കുകയാണ്..
എടി മുള്ളാണി…നീയെന്താ ഇത്ര വൈകിയേ..
കവിത ചോദിച്ചു…
കവിതയെ എല്ലാവരും കഴുതേ എന്നാണു കോളേജിൽ വിളിക്കുന്നത്..
പക്ഷേ മൃണാളിണി ആരെയും കളിയാക്കാറില്ല..
മൃണാളിണി ചിരിച്ചു പറഞ്ഞു..
നാളെ തൊട്ട് ആരംഭിക്കുകയല്ലേ നമ്മുടെ രഥ യാത്ര.. രഥമൊക്കെ കഴുകി എടുക്കാൻ ഇത്തിരി വൈകി..
ഓ.. സ്കൂട്ടി കഴുകി വച്ചോ…നാളെ തൊട്ട് അടിച്ചു പൊളിക്കണം നമുക്ക്…ശരി..വേഗം വാ തമ്പുരാൻ ബസ് വരാൻ നേരമായി..
ബസ്സ് വന്നു നിന്നപ്പോൾ രണ്ടുപേരും ചാടി കയറി.. നല്ല തിരക്ക്.. തീപ്പെട്ടി കൊള്ളി അടുക്കി വെച്ചതുപോലെ ഉണ്ട്.. രണ്ടുപേരും കമ്പിയിൽ തൂങ്ങി നിന്നു..
എടി ഇത് എന്തൊരു കഷ്ടമാണ്.. വല്ലാത്ത തിരക്ക്…
എന്റെ എല്ലൊക്കെ ഒടിഞ്ഞു നുറുങ്ങി…
മൃണാളിനി പറഞ്ഞു…
ആ….അനുഭവിച്ചോ… അല്ലേൽ നിന്റെ മമ്മിക്ക് വട്ടാണ്…. പരീക്ഷ സമയത്ത് ബസ്സിൽ തന്നെ പോകണം എന്ന് കൽപ്പന…സ്കൂട്ടറിലെ പോകുമ്പോൾ എന്താ എല്ലാവരും ആക്സിഡന്റ് ആവാൻ ഇരിക്കുകയാണോ.. സ്കൂട്ടർ കൊണ്ടുപോകുമ്പോൾ വല്ലടത്തും വീണിട്ടോ ഇടിച്ചിട്ടോ പരിക്ക് പറ്റി
എക്സാം മുടങ്ങി പോകാതിരിക്കാൻ നിന്റെ മമ്മി കണ്ടുപിടിച്ച സൂത്രം കൊള്ളാം.. എന്തു നന്നായിട്ട്
ഇതിനുമുമ്പ് നമ്മൾ രണ്ടാളും എന്ത് സുഖത്തിൽ കോളേജിൽ പോയിരുന്നതായിരുന്നു…ആ സ്കൂട്ടറിൽ..ഹോ അതൊരു ടൈം….ഹും…
കവിത അതോർത്ത് പറഞ്ഞ് നെടുവീർപ്പിട്ടു…
എടി മുള്ളാണി ഇങ്ങോട്ട് വാടി….
ശബ്ദം കേട്ട് മൃണാളിനി പിറകിലോട്ട് നോക്കി… അഖിലയും കൂട്ടുകാരികളും ആൺകുട്ടികളുടെ ഇടയിൽ ‘നുള്ളിപ്പെരണ്ടി കാപ്പരണ്ടി അണ്ണാമിണ്ണ കുടിച്ചവളെ’ എന്ന കളിപോലെ ആമ്പിള്ളേരുടെ പിച്ചും തോണ്ടുകൊണ്ട് ഇക്കിളി പൂണ്ട് പുളകം കൊണ്ടു മതി മറക്കുന്നു…
അതിനിടയിലേക്ക് തങ്ങളെ വിളിക്കുന്നത്..
പോടീ അവിടുന്ന്.. അവൾ മുഖം കൊണ്ട് ദേഷ്യം പ്രകടിപ്പിച്ചു…
അയ്യോ എന്റെ പേഴ്സ് കാണുന്നില്ലേ… എന്റെ പൈസ കട്ടോണ്ടായേ….
ബസ്സിന്റെ ഒത്ത നടുവിൽ നിന്നും ഒരു അപ്പൂപ്പന്റെ നിലവിളി ഉയർന്നു.
അയ്യോ എന്റെ പെൻഷൻ കിട്ടിയ കാശാണെ.. ടൗണിൽ പോയി വല്ലതും വാങ്ങിക്കാൻ പോവുകയാണെ… അയ്യോ…
വല്യപ്പന്റെ നിലവിളി കേട്ട് കണ്ടക്ടർ അങ്ങോട്ട് ചെന്നു കാര്യമന്വേഷിച്ചു..
എന്നിട്ടു ഉച്ചത്തിൽ പറഞ്ഞു…
ആരും ഇറങ്ങരുത്…ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ…എല്ലാവരെയും ചെക്ക് ചെയ്യാനുണ്ട്..
എന്ത്…ഞങ്ങൾക്ക് എക്സാം ഉണ്ട്. അതൊന്നും നടക്കില്ല.. ബസ് നേരെ റൂട്ടിൽ ത്തന്നെ വിട്ടാ മതി..
ഒരു കലിപ്പൻ കോളേജു പയ്യൻ അവരുടെ നിലപാട് വ്യക്തമാക്കി പറഞ്ഞു..
അതൊന്നും പറഞ്ഞാൽ പറ്റില്ല.. സംഭവം മോഷണമാണ്.. അതുകൊണ്ട് ബസ് പോലീസ് സ്റ്റേഷനിലേക്ക് പോയേ പറ്റൂ..
കണ്ടക്ടർ കട്ടായം പറഞ്ഞു..
കള്ളൻ കുടുങ്ങുന്ന കൂട്ടത്തിൽ പരീക്ഷ എഴുതാനുള്ള കുട്ടികളും കുടുങ്ങില്ലേ..
ചില യാത്രക്കാർ സംശയം പ്രകടിപ്പിച്ചു..
കുടുങ്ങി എല്ലാവരും കുടിങ്ങി… എന്റെ പൈസ കിട്ടാതെ ആരും പുറത്തു പോകരുത്..
വൃദ്ധൻ അല്പം ആശ്വാസത്തോടെ പറഞ്ഞു..
കൃത്യം പത്തുമണിക്ക് എക്സാം തുടങ്ങും.. ഇത്രയും ആൾക്കാരെ പത്ത് മണി ആകുമ്പോഴേക്കും ചെക്ക് ചെയ്തിട്ട് വീണ്ടും ബസ് യാത്ര ആരംഭിക്കുമ്പോഴേക്കും സമയം എത്ര പിടിക്കും..
കുട്ടികൾ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചു..
എന്താ നിങ്ങളുടെ പേഴ്സിൽ ഉണ്ടായിരുന്നത്…എത്ര പൈസയാ അത് പറ.. വല്യപ്പന് ഗൂഗിൾ പേ ഉണ്ടോ ഇപ്പോൾ ഇട്ടു തരാം പറ പറ…. കൂട്ടത്തിലെ ഒരു പണക്കാരൻ പയ്യൻ പറഞ്ഞു.
അവനെ നോക്കി മറ്റു കുട്ടികൾ അത്ഭുതത്തോടെ വിസ്മയം പൂണ്ടു..
അത്രയേ അവനും പ്രതീക്ഷിച്ചുള്ളൂ…
അവനൊന്ന് ഞൊളിഞ്ഞു…
എന്റെ പേഴ്സിൽ ഈ മാസത്തെ പെൻഷൻ പണം 1600 രൂപ ഉണ്ടായിരുന്നു..
അത് കിട്ടിയാൽ തൽക്കാലം സമാധാനം ആകുമോ…
പൈസ മാത്രമല്ല എന്റെ പേഴ്സിൽ പ്രധാനപ്പെട്ട ഒരു റിക്കാഡും ഉണ്ടായിരുന്നു എനിക്ക് അതും കൂടി കിട്ടണം..
വല്യപ്പന് ഗൂഗിൾ പേ ഇല്ലെങ്കിലും
പൈസ ഒക്കെ പിരിച്ചുകൊടുത്തു വൃദ്ധനെ പ്രോബ്ലം ശരിയാക്കിയിട്ട് കൃത്യസമയത്ത് എക്സാം എഴുതാം എന്ന് കരുതിയ കുട്ടികൾ അത് കേട്ട് അമ്പരന്നു.
റിക്കാഡോ… എന്ത് റിക്കാർഡ്…
അതൊക്കെയുണ്ട്..
പൈസയേക്കാൾ പ്രശ്നം വല്യപ്പന്റെ റിക്കാർഡ് ആണ്.. അതുകൊണ്ട് ഇപ്പോൾ
8 മുക്കാല് ആയിട്ടുള്ളൂ… നിങ്ങളുടെ എക്സാം തുടങ്ങാൻ ഒന്നേകാൽ മണിക്കൂർ ഉണ്ട്… ഏതായാലും വണ്ടി സ്റ്റേഷനിൽ പോകട്ടെ..
കണ്ടക്ടർ ധൃതി കൂട്ടി…
ഇനിയും വഴിയിൽ നിർത്തി വെറുതെ സമയം കളയേണ്ട എന്ന് കരുതി കുട്ടികളും പിന്നെ ഒന്നും മിണ്ടിയില്ല..
ഒടുവിൽ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തി…
ഈ സമയം ചെറുപ്പക്കാരനായ സഞ്ജിത്ത് എസ്ഐയുടെ റൂമിൽ നിന്നും
പറയടാ.. എവിടെയാണ് നീ ആ ഹോട്ടലിൽ നിന്ന് എടുത്ത പുട്ടുകുറ്റി ഒളിപ്പിച്ചത്..
അതും പറഞ്ഞുകൊണ്ട് ആ എസ് ഐ ഒരു പ്രതിയെ കുനിച്ചു നിർത്തി കൂമ്പിനിട്ടിടിക്കുന്ന കാഴ്ച കണ്ടു കൊണ്ട് ആണ് ഓരോരുത്തരായി ബസ്സിൽ നിന്ന് ഇറങ്ങി സ്റ്റേഷൻ അകത്തേക്ക് പ്രവേശിച്ചത്..
മൃണാളിനിയും കവിതയും അതുകണ്ടു നടുങ്ങി..
വല്യപ്പന് ആശ്വാസമായി… വെറും പുട്ടുകുറ്റിക്ക് ഇത്ര ഇടിയാണെങ്കിൽ തന്റെ 1600 രൂപയ്ക്ക് എന്തായിരിക്കും അടി..
അതുകൂടാതെ വളരെ പ്രധാനപ്പെട്ട ഒരു പുരാവസ്തുവായ സാധനവും അതിലുണ്ട്..
ഏതായാലും എസ് ഐ ആള് പുലി തന്നെ…
എസ് ഐ കയ്യൊക്കെ തിരുമ്മി ബസ്സിലെ പ്രശ്നത്തിലേക്ക് വന്നു..
കാര്യങ്ങളൊക്കെ വിശദമായി കേട്ട എസ്
ബസ്സിൽ വന്നു നിൽക്കുന്ന ആൾക്കാരെ എല്ലാം നിരനിരയായി നിർത്തിച്ചു..
ഒറ്റനോട്ടത്തിൽ എസ്ഐ പോയി ആ കള്ളനെ പിടികൂടി.. അവന്റെ പുറത്തിട്ട് നാല് ചാമ്പിയപ്പോൾ പേഴ്സ് അവൻ അരയിൽ നിന്നും പുറത്തേക്കിട്ടു..
ഇത്ര കൃത്യമായി ഇയാൾക്ക് ഇതെങ്ങനെ മനസ്സിലായി.
കുട്ടികൾ പരസ്പരം അടക്കം പറഞ്ഞു..
എടാ ആ കള്ളന് ഒരു ക്രിമിനൽ ലുക്ക് ഉണ്ട്… അതായിരിക്കും..
എന്നാലും നമ്മുടെ കൂട്ടത്തിലെ രാഘുവിനു ഉണ്ടല്ലോ ക്രിമിനൽ ലുക്ക്…
ചെ… ഛെ…അവനൊന്നും അപ്പാപ്പന്റെ കാശൊന്നും എടുക്കില്ല.. വല്ല സമരത്തിൽ തൊണ്ട കീറി കൊലവിളി മുദ്രാവാക്യം വിളിക്കാനോ, എതിർ ടീമിന്റെ ബാനർ കീറീ നാശമാക്കാനൊക്കെയെ പറ്റൂ..
ഉം… അത് ശരിയാ… ഇത്രയും ചീപ്പ് പരിപാടിക്കൊന്നും പോകില്ല..
പേഴ്സ് കിട്ടിയ അപ്പാപ്പൻ അത് തുറന്നു നോക്കി കാശ് എണ്ണി തിട്ടപ്പെടുത്തി…
അപ്പോൾ ഒരു സ്റ്റുഡന്റ് ചോദിച്ചു.. എന്താ അപ്പാപ്പന്റെ വിലപിടിച്ച രേഖ ഉണ്ടെന്നു പറഞ്ഞത്…
അപ്പാപ്പൻ പേഴ്സിന്റെ ഉള്ളിൽ നിന്നും ഒരു പഴയ കടലാസ് തുണ്ട് പുറത്തെടുത്തു..
ഇതെനിക്ക് പണ്ട് വിവാഹത്തിനു മുമ്പ് കാമുകി ആയിരുന്നപ്പോൾ എന്റെ ഭാര്യ പൊടിച്ചി എഴുതി തന്ന പ്രേമലേഖനമാണ്..
യഫ്ഫ്… കുട്ടികൾ ആ പ്രണയ ലേഖനം കണ്ടു അമ്പരന്നു..
എന്താ അപ്പാപ്പന്റെ പേര്…
ചൊക്കൻ…
കലക്കി അപ്പൂപ്പാ…..ചൊക്കന്റെയും പൊടിച്ചിടേയും എലിമിനിറ്റി..
കുട്ടികൾ കൂട്ടത്തോടെ വിളിച്ചുപറഞ്ഞു പൊട്ടിച്ചിരിച്ചു..
വല്യപ്പൻ എസ്ഐയോട് പറഞ്ഞു
ഇത്രയും ആൾക്കാരുടെ കൂട്ടത്തിൽ നിന്നും ഇവനെ കണ്ടുപിടിച്ചല്ലോ ഭയങ്കരം തന്നെ… സാർ പുലിയല്ല പുപ്പുലിയാണ്….
കുട്ടികൾ എല്ലാം അത്ഭുതമായി തന്നെ നോക്കുന്നത് കണ്ട് അല്പം സൈക്കോ പാത്തു പോലെ
എസ് ഐ ഡ്രൈവറെയും കണ്ടക്ടറെയും അടുത്തു വിളിച്ചു പറഞ്ഞു..
ബസ് ഇവിടുന്ന് വിടുന്ന പ്രശ്നമില്ല.. കള്ളൻ ആരാണെന്ന് ഞാൻ കണ്ടുപിടിച്ചല്ലോ .അത് വേറെ കാര്യം.. അതുപോലുള്ള വേറൊരു ക്രൈയിം ആണ് നിങ്ങൾ ചെയ്തിട്ടുള്ളത്…
ക്രൈമോ ഈശ്വരാ എന്താ.. ഇയാൾക്ക് അഹങ്കാരം മൂത്തു വട്ടായോ…
കുട്ടികൾ പരസ്പരം പിറുപിറുത്തു..
വെറും 75 ആൾക്കാർക്ക് പെർമിഷൻ ഉള്ള ബസ്സിൽ 60 സിറ്റിങ്ങും 40 സ്റ്റാൻഡിങ്മായി 100 ആൾക്കാരോളം ഉണ്ടായി.. ഇതു വലിയ തെറ്റാണ്… അതുകൊണ്ട് ബസ് ഇനി സ്റ്റേഷനിൽ കിടക്കും..
സാർ ഞങ്ങൾക്ക് എക്സാം ഉണ്ട്.. അതുവരെ എക്സാമുള്ള ഞങ്ങളെ ഇവിടെ നിർത്തണോ ഞങ്ങൾക്ക് സമയത്ത് പരീക്ഷയ്ക്ക് പോകണ്ടേ..
അതുവരെ മിണ്ടാണ്ടിരുന്ന മൃണാളിനി മുന്നിൽ വന്നു പറഞ്ഞു പറഞ്ഞു..
അതെയതെ മറ്റു കുട്ടികൾ അത് ഏറ്റു പറഞ്ഞു ബഹളം വച്ചു..
കുട്ടികളുടെ ശബ്ദം ഉയർന്നപ്പോൾ കണ്ടക്ടർക്കും ബസ് ഡ്രൈവർക്കും പുതിയ ആശയം തോന്നി.. സാർ ഞങ്ങൾ സാധാരണ ആൾക്കാരെ 75 എണ്ണം മാത്രമേ കയറ്റാറുള്ളൂ.. പക്ഷേ സ്കൂൾ കുട്ടികൾ കയറിയാൽ പിന്നെ അതൊന്നും നോക്കാറില്ല അവരെ കൃത്യസമയത്ത് സ്കൂളിൽ എത്തിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുള്ളൂ..
അതെ അതെ അത് കേട്ട് കുട്ടികളും ഒന്നടങ്കം വിളിച്ചുപറഞ്ഞു..
വി വാണ്ട് റൈറ്റ് എക്സാം വി വാണ്ട് റൈറ്റ് എക്സാം..
കുട്ടികൾ പതുക്കെ സമരമുറയിലേക്ക് പോകുന്നത് കണ്ട് എസ്ഐ നിലപാട് മാറ്റി
പക്ഷേ അതൊന്നും ആ എസ് ഐ ചെവിക്കൊണ്ടില്ല..
ഇതിനിടയിൽ മൃണാളിനി അവളുടെ ഡാഡിയെ വിളിച്ചു കാര്യം പറഞ്ഞു..
രണ്ട് മിനിറ്റിനുള്ളിൽ എസ് ഐ യുടെ ഫോണിലേക്ക് ഡിജിപി കോൾ വിളിച്ചു
ശരി സാർ ശരി സാർ ഇപ്പം വിട്ടേക്കാം.
ആരാണ് മൃണാളിനി…
എസ്ഐ ചോദിച്ചു
ഞാനാണ്…
എസ് ഐ അവളെ ഒന്ന് തുറിച്ചു നോക്കി..
എന്നിട്ട് പറഞ്ഞു ..
വെറും ഒരു മിനിറ്റ് കൊണ്ട് നീ ഡിജിപിയെ കൊണ്ട് ഇൻഫ്ലുവൻസ് ചെയ്യിച്ചല്ലോ ഭയങ്കരം തന്നെ..
എന്നിട്ട് അൽപം ചമ്മിക്കൊണ്ട്
ബസ് ഡ്രൈവറോടും പറഞ്ഞു. എടുത്തിട്ട് പോടോ…..
ഹോയ്യ്…..
സ്റ്റേഷനിൽ നിന്നും ആൾക്കാരെയും കൊണ്ട് ബസ് മുന്നോട്ട് പോകുമ്പോൾ
കുട്ടികൾ ജയാരവം മുഴക്കി…
ആ കലിപ്പൻ പോലീസ് എങ്ങനെ അറിഞ്ഞെടി ഞാൻ ഡാഡിയെ കൊണ്ട് ഡിജിപിയെ വിവരമറിയിച്ചത്…
നിന്റെ ഡാഡി മൃണാളിനി എന്ന എന്റെ മകൾ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും എത്രയും പെട്ടെന്ന് ആ കേസ് ഒഴിവാക്കണമെന്നും ഡി ജി പിയെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും… അതുകേട്ട് ഡിജിപി എസ് ഐ യെ വിളിച്ച് മൃണാളിനി എന്ന കുട്ടി അവിടെ ഉണ്ടെങ്കിൽ അവൾ ഉൾപ്പെട്ട എന്തെങ്കിലും കേസ് ഉണ്ടെങ്കിൽ ഉടനെ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടുണ്ടാവും… അതാണ് മൃണാളിനെ ആര് എന്ന് എസ്ഐ ചോദിച്ചത്…
അത് ശരി…
പിറ്റേന്ന് രാവിലെ തന്നെ മൃണാളിനി കവിതയും കൂട്ടി സ്കൂട്ടറിൽ ടൗണിൽ ചുറ്റാൻ പോയി..
കുറെ കറങ്ങിയപ്പോൾ അവർ ഒരു സിനിമയ്ക്ക് കയറി…
അതും കണ്ട് വൈകിട്ട് വരുമ്പോൾ അതാ
പോലീസ് റോഡിൽ ചെക്ക് പോസ്റ്റ് വെച്ച് വണ്ടികളെ പരിശോധിക്കുന്നു…
എടി ഇത് അയാളാ ..ആ സൈക്കോ എസ് ഐ…സഞ്ജു സാർ..
കവിത ദൂരെ നിന്ന് തന്നെ കണ്ടിരുന്നു..
അയിനെന്താ… എനിക്ക് ലൈസൻസ് ഉണ്ട്… വണ്ടിക്ക് പേപ്പേഴ്സ് ഒക്കെ ക്ളീയർ ആണ്… പോലീസ് നമ്മുടെ വണ്ടിയുടെ നമ്പർ വച്ച് മൊബൈൽ ചെക്ക് ചെയ്യുമ്പോൾ ഓക്കെയായി കാണും..
മൃണാളിനി കൂസിലില്ലാണ്ട് വണ്ടി മുന്നോട്ട് എടുത്തു…
നിക്ക് നിക്ക്…
ഒരു പോലീസുകാരൻ തടഞ്ഞു..
എന്താ സാറേ…
മൃണാളിനെ അല്പം ധാർഷ്ട്യത്തോടെ ചോദിച്ചു..
ധൃതി കൂട്ടാതെടോ…… തന്റെ വണ്ടിയുടെ ഈ നമ്പർ ഞാൻ ഒന്ന് അടിച്ചു നോക്കട്ടെ…
അയാൾ തന്റെ മെഷിനിൽ നമ്പർ അടിച്ചു നോക്കി…
എല്ലാം ഓക്കെയാണ്… ഇനി ലൈസൻസ് കാണിച്ചേ…..
അവൾ മൊബൈലിൽ നിന്നും ലൈസൻസ് ഇമേജ് എടുത്ത കാണിച്ചു..
പോയിക്കോ… എന്തായാലും ജീപ്പിന്റെ അടുത്ത് എത്തുമ്പോൾ എസ് ഐ എന്തായാലും തടയും…
അതെന്തിനാ… റെക്കോർഡും ലൈസൻസും കറക്റ്റ് ആയിട്ടുണ്ടല്ലോ… ഇനി വണ്ടിയുടെ എന്തെങ്കിലും കുറ്റോം കുറവും കണ്ടുപിടിച്ച്
കുടയാനാണ് ഭാവമെങ്കിൽ മൃണാളിനി ആരാണെന്ന് അയാൾ അറിയും..
ആ…. ആ… കുട്ടി ചെല്ല്…അപ്പോൾ അറിയാം… അയാൾ ആരാണ് മോണെന്ന്…
ഏതു….. മോനായാലും ഇതെന്ത് കൂത്ത്…വണ്ടിയുടെ കടലാസും ലൈസൻസും ഒക്കെ നേരെ ഉണ്ടെങ്കിൽ ഇനി തടയുന്നത് എന്തിനാ…
പുറമേ വഴക്കുണ്ടാക്കിയെങ്കിലും മൃണാളിനി അല്പം ആധിയോടു കൂടി വണ്ടി മുന്നോട്ട് എടുത്തു..
പറഞ്ഞതുപോലെ ജീപ്പിനടുത്ത് എത്തുമ്പോൾ എസ് ഐ നിർത്താൻ ആവശ്യപ്പെട്ടു…
മൃണാളിനി അല്പം പേടിയോട് കൂടി വണ്ടി നിർത്തി..
എന്നിട്ട് രഞ്ജിത്ത് എസ് ഐ തന്റെ പിന്നോട്ട് പിടിച്ചിട്ടുണ്ടായ കൈ അവളുടെ നേരെ നീട്ടി..ആ കൈയിൽ ബ്രീത്ത് അനലൈസർ..
ഉം……ഊതൂ……ഇതിൽ..
അയാൾ മൃണാളിനിയോട് ആവശ്യപ്പെട്ടു…
എന്തിന്….?
മദ്യപിച്ചിട്ടുണ്ടോ എന്നറിയാനാണ്…
ആണോ…ഹോ… വലിയ കാര്യമായി പോയി…
ഈ സമയം മൃണാളിനിയുടെ വായിൽ ഒരു ചൂയിഗം ഉണ്ടായിരുന്നു..
തുഫ്ഫ്… അവൾ അത് തുപ്പി..
എന്നിട്ട് അയാൾ കാണിച്ച ബ്രീത്ത് അനലൈസറിൽ ഒരു ഉമ്മ വെച്ചു..
ഉമ്മ വെക്കാൻ അല്ല പറഞ്ഞത്… ഊതാനാണു ..
അവൾ കുറെ സമയം ചുണ്ട് ഉമ്മ വെക്കുന്ന രീതിയിൽ പിടിച്ചപ്പോൾ അയാൾക്ക് എന്തോ പോലെയായി…
ഒടുവിൽ അവൾ ഊതി..
പ്രശ്നമൊന്നുമില്ല അത് ശബ്ദം വെച്ചില്ല..
ഇനി പോകാവോ
അവൾ ചോദിച്ചു…
ഉം…പൊക്കോ…
അങ്ങനെ പോകുന്നില്ല….
അതും പറഞ്ഞു
അവൾ വണ്ടി ഓഫ് ചെയ്തു സ്റ്റാൻഡിൽ ഇട്ടു… കവിതയും ഇറങ്ങി നിന്നു..
ഈ ബ്രീത്ത് അനലൈസർ ഇങ്ങ് തന്നേ..
എന്തിനാ..
എസ്ഐ അല്പം ഭയത്തോടെ ചോദിച്ചു..
താ…
അവൾ സഞ്ജത്തിന്റെ കൈയിൽനിന്നും ബ്രീത്ത് അനലൈസർ വാങ്ങിച്ചു.
സുപ്രീംകോടതിയുടെ പുതിയ നിർദ്ദേശം സാറിന് അറിയാമല്ലോ.
എന്ത്
നമ്മളെ കൊയർ ചെയ്യുന്ന ഉദ്യോഗസ്ഥൻ യഥാർത്ഥ ഉദ്യോഗസ്ഥൻ തന്നെയാണോ എന്ന് നമുക്ക് ചെക്ക് ചെയ്യാം.. അതുപോലെ നമ്മളെ ടെസ്റ്റ് ചെയ്യുന്ന ഉപകരണങ്ങൾ യഥാർത്ഥ ഉപകരണം ആണോ എന്നും നമുക്ക് ടെസ്റ്റ് ചെയ്യാം..
അതും പറഞ്ഞു
അവൾ അയാളുടെ നെഞ്ചത്ത് പതിപ്പിച്ചിട്ടുള്ള നെയിം ടാഗ് തൊട്ടു പരിശോധിച്ചു..
സഞ്ചിത് കുമാർ…
ഓക്കേ…ഉദ്യോഗസ്ഥൻ സത്യമാണെന്ന് ബോധ്യപ്പെട്ടു..
ഇനി ഈ ഉപകരണം…
അതുകൊണ്ട് സാർ ഇതിലൊന്നും ഊതിയാട്ടെ…
ഗദ്യന്തരം ഇല്ലാതെ സഞ്ജിത്ത് എസ്ഐ അതിൽ ഊതി…
ശബ്ദമൊന്നും വരുന്നില്ലല്ലോ..
ഇത് ഓഫ് ആക്കി വെച്ചിട്ട് ഒന്നും ഇല്ലല്ലോ…
അവളത് തിരിച്ചും മറിച്ചു നോക്കി…
ഇല്ല കൊച്ചെ.. ഇങ്ങു താ…
അയാൾ അത് തിരിച്ചു വാങ്ങി…
വേഗം ജീപ്പിൽ കയറി..
അമ്മോ…ഇതെന്തു സാധനം…
എന്നും പറഞ്ഞ് അയാൾ വേഗം പോലീസുകാരെയും കൂട്ടി അവിടെ നിന്നും വണ്ടി എടുത്തു പോയി…
അയാളുടെ പോക്ക് മൃണാലിനിയും കവിതയും ചിരിച്ചു..
എടി…. മുള്ളാണി…അയാൾ സൈക്കോ ആണെങ്കിലും നീ ജമ്പർ കട്ടായവളാണ്….
കവിത പറഞ്ഞത് കേട്ട് രണ്ടാളും പൊട്ടിച്ചിരിച്ചു…
.
.
പിറ്റേദിവസം രഥ യാത്രയുടെ രണ്ടാം ദിവസം.. മൃണാളിനിയും കവിതയും ടൗണിൽ ഐസ്ക്രീം പാർലറിൽ എന്തോ കഴിച്ചിരിക്കെ എസ് ഐ സഞ്ചിത്തു തന്റെ ബുള്ളറ്റിൽ അവിടെ വന്നു…
അയാൾ ആരെയും ശ്രദ്ധിക്കാതെ ഒരു ചെയറിലിരുന്ന് ലൈം ജ്യൂസിന് ഓർഡർ ചെയ്തു…
ജ്യൂസ് വന്നപ്പോൾ അയാൾ അത് ഒരൊറ്റ വലിക്ക് കുടിച്ച് എഴുന്നേറ്റ് കൗണ്ടറിൽ പോയി ജീ പേ ചെയ്തു പോകാൻ തുടങ്ങി..
തന്റെ ബുള്ളറ്റിന് സമീപം ചെന്ന് വണ്ടി സ്റ്റാർട്ട് ആക്കാൻ പോക്കറ്റിൽ നിന്നും കീ എടുക്കാൻ നോക്കിയപ്പോൾ പോക്കറ്റിൽ ഇല്ല..
അപ്പോഴേക്കും ബില്ല് പേ ചെയ്ത് മൃണാളിനെയും കവിതയും സഞ്ജിത്ത് എസ് ചെന്ന്..
സാർ ഈ ചാവിയല്ലേ അന്വേഷിക്കുന്നത്…
മൃണാളിനി തന്റെ നേരെ വച്ച് നീട്ടിയ ചാവി കണ്ടു സഞ്ജിത്ത് എസ്ഐയുടെ മുഖം വിവർണമായി..
താങ്ക്സ്…
അതും പറഞ്ഞ്
ചമ്മലോടെ അയാൾ അത് വാങ്ങി..
ദേ.. സാറേ… പിന്നെ താങ്കളെപ്പോലെ സ്മാർട്ട് ആയ പോലീസുകാർക്ക് ഇത്തരം മറവികൾ പാടില്ല..
ഓ…സോറി… എന്നാ ശരി ഞാൻ വരട്ടെ…
അയാൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി..
പുള്ളി ശരിക്കും ചമ്മിയിട്ടുണ്ട് കവിത പറഞ്ഞു..
എടി പുള്ളിയെ ഞാനൊന്ന് പ്രിപ്പോസ് ചെയ്യട്ടെ..
ഗൗരവത്തോടുള്ള വാക്കുകേട്ട്
കവിത ഒന്ന് ഞെട്ടി…
എന്ത് സത്യമാണോ… മുള്ളാണി…ഞാൻ ഈ കേൾക്കുന്നത് നിനക്ക് അയാളെ ഇഷ്ടപ്പെട്ടോ
ഉം…
അവൾ പുഞ്ചിരിയോടെ മൂളി..
ഇതെങ്ങനെ പറയും..
ആ…എനിക്കറിയില്ല….
പറയാതെ എങ്ങനെ പുള്ളി അറിയും അയാൾക്ക് വേറെ വല്ല ലൈൻ ഉണ്ടെങ്കിലോ..
കവിത ആശങ്കയോടെ ചോദിച്ചു..
അതുപോട്ടെ .. നമുക്ക് മുത്തശ്ശന്റെ തറവാട് വരെ ഒന്ന് പോകാനുണ്ട്…
എന്തിനാടി….
അതേയ്…എനിക്ക് മമ്മി എടിഎം കാർഡ് തന്നിട്ടുണ്ട്..മമ്മിയുടെ അക്കൗണ്ടിൽ നിന്നും കാശ് എടുത്തിട്ട് മുത്തശ്ശന് കൊണ്ട് പോയി കൊടുക്കണം..
എടിഎമ്മിൽ നിന്നും കാശൊക്കെ എടുത്ത് അവർ മുത്തശ്ശന്റെ തറവാട്ടിലേക്ക് പോകാൻ നേരം അവരുടെ സ്കൂട്ടറിന് ഓവർടേക്ക് ചെയ്ത് സഞ്ജിത് എസ് ഐയുടെ ബുള്ളറ്റ് വന്നു നിന്നു..
മൃണാളിനിക്ക് ഈ കാർഡ് തരാനാണ് ഞാൻ വന്നത്… ആ എടിഎം കൗണ്ടറിൽ മറന്നു വച്ചത്..
തന്റെ നേരെ നീട്ടിയ മമ്മിയുടെ എടിഎം കാർഡ് കണ്ട് അവൾ ഞെട്ടിപ്പോയി…
താങ്ക്സ്…സോറി സാർ…
അവൾ ചമ്മലോടുകൂടി അത് വാങ്ങി..
പിന്നെ സ്മാർട്ട് ആയ പെൺകുട്ടികൾക്കും ഇത്ര മറവി പാടില്ല…
താൻ നേരത്തെ പറഞ്ഞതിന് അയാൾ തിരിച്ചടിച്ചത് അവൾ ഒരു നാണത്തോട് കൂടി ഉൾക്കൊണ്ടു.
അയാൾ ബുള്ളറ്റ് എടുത്ത് പോകാൻ നേരം
എടി വേഗം പറയൂ… ദൈവമായിട്ട് തന്ന സാഹചര്യമാണ്…
ഈ സമയം കവിത പ്രേരിപ്പിച്ചു
സഞ്ജു സാർ ഒരു മിനിറ്റ്…
തന്റെ സ്കൂട്ടറിന്റെ സ്റ്റാർട്ട് ഓഫ് ചെയ്ത് സ്റ്റാൻഡിൽ ഇട്ടശേഷം അവൾ
എസ് ഐയുടെ ബുള്ളറ്റിന് അരികിൽ ചെന്നു..
സഞ്ജു സാർ..
ഉം…എന്താ.. മൃണാളിനി..
എനിക്ക്… എനിക്ക് സാറിനെ ഇഷ്ടമാണ്..
അത് കേട്ട് സഞ്ജിത്തിന്റെ മുഖം വിവർണ്ണമായി..
അയാൾ ഒരു നിമിഷം ശാന്തനായി..
എന്നിട്ട് പറഞ്ഞു…
എനിക്കും ഇയാളെ ഇഷ്ടമാണ്… ഞാനും ഇതെങ്ങനെ പറയും എന്ന് കരുതി ഇരിക്കുകയായിരുന്നു…
ആണോ…
അവൾ പ്രേമാർദ്രമായി ചോദിച്ചു…
ഉം….
ഇനി ആ ചടങ്ങിലേക്ക് പ്രവേശിക്കാം…
എന്ത് ചടങ്ങ്…
ഫോൺ നമ്പർ കൈമാറുന്ന….
അത് ശരി…
ഇരുവരും പരസ്പരം ഫോൺ നമ്പർ കൈമാറി…
പിന്നെ രണ്ടുപേരുടെയും പ്രണയവല്ലരികൾ പൂത്തു….തളർത്തു….പടർന്ന് പന്തലിക്കാൻ കുറച്ചു നാളുകളെ വേണ്ടി വന്നുള്ളൂ…
ഇരുവരുടെയും ഒഴിവുസമയങ്ങൾ പ്രേമം കൊണ്ട് നിറഞ്ഞു..
അതിന്റെ മൂർദ്ധന്യത്തിൽ ഇരുവരും ഒന്നിച്ചുള്ള വിവാഹവും നടന്നു..
.
രചന :വിജയ് സത്യ