ബുള്ളറ്റ് ലേഡി
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)
അമ്മേ ദേവിക എവിടെപ്പോയി? അവൾ അച്ഛന്റെ വണ്ടിയുമെടുത്തുകൊണ്ട് പുറത്തേയ്ക്ക് പോയി. ഇത്രയും രാവിലെയോ, അതും ആ പഴയ വണ്ടിയും കൊണ്ട് നാട് ചുറ്റാൻ പോയിരിക്കുന്നു. നീ ചൂടാകണ്ടാ, അടുക്കളയിലേയ്ക്ക് പച്ചക്കറി വാങ്ങാൻ പോയതാണ്. അവൾക്ക് അതൊക്കെ ശീലമാണ്. തമിഴ് നാട്ടിലും അഗ്രഹാരത്തിലുമൊക്കെ ജീവിച്ച കുട്ടിയല്ലേ. പാടത്തു ട്രാക്ടർ വരെ ഓടിച്ചിട്ടുണ്ട് എന്നാണ് അവൾ പറഞ്ഞത്. അമ്മയാണ് അവൾക്ക് ഇതിനൊക്കെ വളം വെച്ചു കൊടുക്കുന്നത്. പറഞ്ഞു തീർന്നില്ല, പുറകിൽ നിന്നൊരു വിളി – “മനുവേട്ടാ,” വണ്ടി മുൻപിൽ കൊണ്ട് ചവിട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്നു. ആഹ്, വന്നോ, ബുള്ളറ്റ് ലേഡി. ബുള്ളറ്റ് ലേഡിയോ? അതേ അമ്മേ, ഇവളെ ഇപ്പോൾ നാട്ടുകാർ അങ്ങനെയാണ് വിളിക്കുന്നത്. വിളിക്കുന്നവർ വിളിക്കട്ടെ, അവർക്കൊന്നും വേറെ പണിയില്ലല്ലോ, അല്ലേ അമ്മേ. അതേ, അതേ. സാധനങ്ങൾ അവളുടെ കൈയ്യിൽ നിന്നും വാങ്ങി അമ്മ അകത്തേയ്ക്ക് പോയി.
നീ എന്തിനാണ് അച്ഛന്റെ ഈ വണ്ടി എടുത്തു കൊണ്ട് പോയത്? പിന്നെ പുറത്തേയ്ക്ക് ഒന്നു പോകാൻ വണ്ടി വേണ്ടേ? വെറുതെ ഇരുന്നു മടുത്തു, കുറച്ചു വീട്ടു സാധനങ്ങൾ വാങ്ങി വരാം. നിങ്ങളോട് ചോദിച്ചാൽ ആ ബുള്ളറ്റ് ഒന്നു തരില്ലല്ലോ. അതൊക്കെ സമ്മതിച്ചു, എന്നാലും ഈ സമയത്തു വീട്ടിൽ ഇരുന്നൂടെ തനിക്ക്? റെസ്റ്റ് എടുക്കേണ്ട സമയമാണ് ഇപ്പോൾ, തന്നേ വേണോ ഇതൊക്കെ? എന്നുകരുതി വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങണ്ടേ? എനിയ്ക്ക് ഒരു കുഴപ്പവുമില്ല. മനുവേട്ടൻ പേടിയ്‌ക്കേണ്ട, നിങ്ങളുടെ തലമുറ എന്റെ വയറ്റിൽ സേഫ് ആണ്. എന്തിനും ഒരു മറുപടി ഉണ്ടല്ലോ തനിയ്ക്ക്? അത് ഞാൻ ആരോടും മുഖത്തു നോക്കി മറുപടി കൊടുത്തു ശീലിച്ചു പോയി, സോറി. എന്നാൽ പിന്നെ തന്റെ വണ്ടിയിൽ പൊയ്ക്കൂടേ? നല്ല ഒന്നാംതരം ടൂ വീലർ തനിയ്ക്കില്ലേ? അതിൽ പോയാൽ ഒരു ലുക്ക് കിട്ടില്ല. ഈ ലൂണ കിടു ആണ്. നല്ല കഥയായി, വെറുതെ പുലിവാല് വരുത്തി വെയ്‌ക്കണ്ടാ ദേവിക, ഇപ്പോൾ തന്നേ നാട്ടുകാരുടെ ഒരുപാട് കമന്റുകൾ വന്നു തുടങ്ങിയിട്ടുണ്ട്. സാവിത്രി ടീച്ചറിന്റെ മകൻ മനുവിന്റെ ഭാര്യയുടെ സ്വഭാവത്തെപ്പറ്റി. ഞാനൊരു തന്റേടിയാണ്, ആണത്തം ഉള്ള പെണ്ണാണ്, അഹങ്കാരിയാണ്, വായാടിയാണ്. ഇതൊക്കെയല്ലേ എനിക്ക് തന്നിട്ടുള്ള ബഹുമതികൾ? ആഹ്, അതിൽ തനിക്ക് അഭിമാനിക്കാം. പിന്നേ, ഒരു പേര് കൂടി വീണിട്ടുണ്ട് ഇപ്പോൾ തനിയ്ക്ക്. അതെന്താ? ബുള്ളറ്റ് ലേഡി. കൊള്ളാം, അല്ലേ? നല്ലപേര്, പക്ഷേ ഇത്രയും വേഗം എങ്ങനെ വീണു എനിക്ക് ഈ പേര്? അതിനൊക്കെ അധികം സമയം വേണോ? നാട്ടുകാർ വിചാരിച്ചാൽ പോരേ? അതാണ്, എന്റെ മിടുക്കാണ്. അസൂയ വേണ്ടാ ട്ടോ. ഒരു അസൂയയും ഇല്ല. പേര് വീണില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അജ്ജാതി ടൈപ്പ് പെണ്ണല്ലേ. അത് കറക്റ്റ്. മ്മ്. എന്തായാലും ഞാൻ മനുവേട്ടന്റെ ബുള്ളറ്റ് ഓടിയ്ക്കാൻ തുടങ്ങിയില്ല, അതിനു മുൻപ് തന്നേ ഈ പേര് വീണല്ലോ. ഇനി അതിന്റെ കൂടി കുറവേയുള്ളൂ. ആ കവലയിലുള്ള വായിനോക്കികളാണോ എന്നേ അങ്ങനെ വിളിക്കുന്നത്? എല്ലാം ഞാനറിയുന്നുണ്ട് മനുവേട്ടാ. അവറ്റകൾക്ക് ഒരു പണിയുമില്ല. ഇതെല്ലാം അറിഞ്ഞിട്ടാണോ താൻ ഇങ്ങനെ ചാടിപ്പുറപ്പെടുന്നത്? പിന്നല്ലാതെ, ഇന്നാട്ടിൽ എനിക്കും ഉണ്ട് കുറച്ചു സപ്പോർട്ടേഴ്‌സ്, അറിയാമോ നിങ്ങൾക്ക്? അറിയാം, ആ കൊച്ചു കുട്ടികൾ അല്ലേ? അതേ, അവര് തന്നെയാണ് എന്റെ കുട്ടിപ്പട്ടാളം, മനസ്സിലായോ? മ്മ്… ഏറെക്കുറെ.
ഞാൻ എന്തായാലും ഇനി പോകുന്നത് മനുവേട്ടന്റെ ബുള്ളറ്റ് എടുത്തു കൊണ്ട് ആയിരിക്കും. പുതിയ പേരിനു ഒരു അർത്ഥം വേണ്ടേ? നല്ല തൊലിക്കട്ടി ഉണ്ടല്ലേ? ഉണ്ടല്ലോ, ഈ ദേവിക ഇത്തിരി കൂടിയ ഇനമാണെന്നു എന്റെ കെട്ട്യോന് ഇതു വരേ മനസ്സിലായില്ലേ? എല്ലാം മനസ്സിലായി. അപ്പോൾ എങ്ങനാ, ഞാൻ പോസ്റ്റടിച്ചു നിൽക്കണോ അതോ അകത്തേയ്ക്ക് പോകണോ? തന്നോട് തർക്കിക്കാൻ ഞാനില്ല. അതാണ് നിങ്ങൾക്ക് നല്ലത്. താൻ എന്ത് വേണമെങ്കിലും ചെയ്യൂ, സപ്പോർട്ടേഴ്‌സ് ഉള്ളതല്ലേ, ഞാൻ ഒന്നും പറയുന്നില്ല. ഇതാ കീ, ബുള്ളറ്റ് ഷെഡിൽ ഇരിപ്പുണ്ട്, ഫുൾ ടാങ്ക് ആണ്. ഇപ്പോൾ തന്നെ എടുത്തോളൂ. കളിയാക്കല്ലേ. ഏയ്. എന്നാലും തനിക്ക് ഇത്രയും ധൈര്യം വരാൻ ആരാണ് കാരണം? അതും ഒരു അഗ്രഹാരത്തിലെ പാവം പെൺകുട്ടിയ്ക്ക്? മനുവേട്ടന്റെ അമ്മയുടെ സപ്പോർട്ടാണ് എനിക്ക് ധൈര്യം, എന്റെ സ്വന്തം ടീച്ചറമ്മ. നീ എന്തും ചെയ്തോളൂ മോളേ എന്ന് പറയാൻ അമ്മയെന്നും കൂടെയുണ്ട്. അത് എനിക്കറിയാം. അത് കൊണ്ടല്ലേ നമ്മുടെ ഇഷ്ടം നിന്റെ വീട്ടുകാർ എതിർത്തിട്ടും തന്നേ ധൈര്യമായി ഇറക്കി കൊണ്ട് വരാൻ പറഞ്ഞതും കല്യാണം നടത്തി തന്നതും. അതാണ് എന്റെ അമ്മ.
എന്താടാ, രാവിലേ രണ്ടാളും കൂടി ഒരു വഴക്ക്? അത് പിന്നേ അമ്മയുടെ മകൾ ഈ ബുള്ളറ്റ് ലേഡിയ്ക്ക് രാവിലേ തന്നേ ചുറ്റാൻ പോയത് പോരാഞ്ഞു, ഇനി എന്റെ വണ്ടിയും എടുത്തുകൊണ്ടു ചുറ്റാൻ പോകണമെന്ന്. അവള് പോയിട്ട് വരട്ടെടാ. നീയും വേണമെങ്കിൽ കൂടി പൊയ്ക്കോളൂ. അയ്യോ ഞാനില്ലേ. സപ്പോർട്ടേഴ്‌സ് ഉള്ളതല്ലേ, ഒറ്റയ്ക്ക് പൊയ്ക്കോളും. അമ്മയൊരാളാണ് ഇയാൾക്ക് എല്ലാത്തിനും കണ്ണടച്ചു കൊടുക്കുന്നത്. അതേടാ, അതിനെന്താ കുഴപ്പം? നിന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് വർഷം എട്ടു കഴിഞ്ഞു, ഒരിക്കൽ എങ്കിലും അവൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയോ? തിരക്കണത്രെ. ചേച്ചി ഉത്തരവാദിത്വപ്പെട്ട ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥ അല്ലേ അമ്മേ? എന്ന് കരുതി അമ്മയേയും സഹോദരനെയും മറന്നു പോകുമോ? ഇതിലും വലിയ ഉദ്യോഗസ്ഥൻ ആയിരുന്നു നിന്റെ അച്ഛൻ, അദ്ദേഹം ജോലി ചെയ്യാത്ത ഒരു നാടുമില്ല ഇവിടെ. അതൊക്കെ അന്നത്തെ കാലം. അതുപോലെയാണോ ഇന്ന്? കാലം മാറിയാലും മനുഷ്യ ബന്ധങ്ങൾ മാറിപ്പോകുമോ?
അമ്മേ, എന്റെ കല്യാണം ആരേയും അറിയിക്കാതെ നടത്തിയതിൽ എല്ലാവർക്കും നീരസമുണ്ട്. അക്കൂട്ടത്തിൽ ചേചിയുമുണ്ട്. ആയിക്കോട്ടെ. എനിക്ക് ഇഷ്ടമുള്ളത് പോലേ എന്റെ മോന്റെ കല്യാണം ഞാൻ നടത്തി, അതിൽ ആർക്കാണ് വിഷമം? നാട്ടുകാർക്കോ? നിന്റെ ചേച്ചിയുടെ കല്യാണം നല്ല രീതിയിൽ നാടറിഞ്ഞു നടത്തിയിട്ടെന്തായി? മൂക്ക് മുട്ടെ തിന്നിട്ടു കുറ്റം പറഞ്ഞു നടന്നവരല്ലേ ഈ നാട്ടുകാർ. അവർക്ക് എന്തിനും കാണും ഓരോ അഭിപ്രായങ്ങൾ. അതിവിടെ ആർക്കും കേൾക്കണ്ടാ. ജാതിയും മതവും പരസ്പരം അടുക്കാനുള്ളതാണ്, അകലാനുള്ളതല്ല. എനിക്ക് കിട്ടാവുന്നതിൽ വെച്ചിട്ട് ഏറ്റവും നല്ല മരുമകളാണ് ഇവൾ. അത് അംഗീകരിയ്ക്കുന്നവർ മാത്രം വന്നാൽ മതി ഇവിടേ. നിന്റെ ചേച്ചിയാണെങ്കിൽ പോലും അതാണ് എന്റെ തീരുമാനം. എന്റെ ടീച്ചറമ്മേ, നിങ്ങൾ മാസ്സാണ്, മരണ മാസ്സാണ്. കണ്ടില്ലെടാ ഞങ്ങൾ തമ്മിലുള്ള ഐക്യം. ഉവ്വേ… ഉവ്വേ.
അപ്പോൾ ഞാനും ബുള്ളറ്റ് ലേഡിയും കൂടി നിന്റെ ബുള്ളറ്റിൽ ഒന്ന് കൂടി കറങ്ങിയിട്ട് വരാം. നീ ആ ചാവി വാങ്ങി വണ്ടി എടുത്തു കൊണ്ട് വാ മോളെ. അവൻ വന്നിലെങ്കിൽ കുഴപ്പമില്ല, ഈ അമ്മ വരും നിന്റെ കൂടേ എവിടേയ്ക്കും. ഞാൻ രണ്ടാളെയും മാറി മാറി നോക്കി. നീ നോക്കി പേടിപ്പിക്കേണ്ടാ, ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചാൽ അത് മാറില്ല. അല്ല, എങ്ങോട്ടാ രണ്ടാളും കൂടി യാത്ര? പറഞ്ഞിട്ട് പൊയ്ക്കൂടേ? ഞങ്ങൾക്ക് പലയിടത്തും പോകാനുണ്ടാകും. പോയിട്ട് വന്നിട്ട് പറയാം. അമ്മ പറഞ്ഞത് കേട്ടല്ലോ, അമ്മായിഅമ്മ മാസ്സാണെങ്കിൽ മരുമകൾ കൊലമാസ്സാകേണ്ടേ, മനുവേട്ടാ? എന്താ ഞാൻ പറയുക നിങ്ങളോട്? ഒന്നും പറയണ്ടാ. മൗനം വിദ്വാന് ഭൂഷണം, കേട്ടിട്ടില്ലേ? ഞങ്ങൾ പോകുന്നു. പോയിട്ട് വാ, ബുള്ളറ്റ് ലേഡി. ബാക്കി വന്നിട്ട് തരാം. മാഷ് എന്തെങ്കിലും പറഞ്ഞോ? ഏയ്, ഒന്നും പറഞ്ഞില്ലേ. അവർ വണ്ടിയെടുത്തു ഗേറ്റ് കടന്നു പോയി. എന്തായാലും പ്രേമിച്ചു നടന്നിട്ട് എനിക്ക് കിട്ടിയ മുതലിനെ കൊള്ളാം. എന്താ ചെയ്യുക, അവൾ പറയും പോലേ സപ്പോർട്ട് ചെയ്യുക, അത്ര തന്നെ, അതാകും നല്ലൊരു കുടുംബ ജീവിതത്തിന് നല്ലത്. എന്നാലും എങ്ങോട്ടാകും രണ്ടാളും കൂടി പോയിരിയ്ക്കുക? കാത്തിരിക്കാം.